പാകിസ്ഥാനെതിരായ പരാജയത്തിന് പുറകെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ അമിതമായി രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ ആശ്രയിക്കുന്നുവെന്നും അതിനൊരു പരിഹാരം കാണുവാൻ സാധിച്ചില്ലയെങ്കിൽ ഇന്ത്യ ഇനിയും ബുദ്ധിമുട്ടുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
മത്സരത്തിലെ ആദ്യ ഓവറിൽ രോഹിത് ശർമ്മയെ നഷ്ട്ടപെട്ട ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ തകർപ്പൻ ഫോമിലുള്ള കെ എൽ രാഹുലിനെയും നഷ്ട്ടപെട്ടിരുന്നു. 49 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.
” നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രകടനം ഈ ഫോർമാറ്റിൽ റിഷഭ് പന്തിൽ നിന്നും ഉണ്ടായേക്കില്ല. സൂര്യകുമാർ യാദവാകട്ടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോൾ കളിച്ചുതുടങ്ങിയതെയുള്ളൂ. അവനാകട്ടെ ഇപ്പോൾ മികച്ച ഫോമിലുമല്ല. ഇതവന്റെ ആദ്യ ലോകകപ്പാണ്, കൂടാതെ ടോപ്പ് ക്വാളിറ്റി ബൗളിങ് നിരയ്ക്കെതിരെ അവൻ പരീക്ഷിക്കപെട്ടിട്ടില്ല. ”
” ഹാർദിക് പാണ്ഡ്യയും ഫോമിലല്ല. നിങ്ങളുടെ നമ്പർ 4, 5, 6 ബാറ്റർമാർ ടോപ്പ് ഓർഡർ ബാറ്റർമാരെ പോലെ ആശ്രയിക്കാൻ സാധിക്കാത്തവരാണെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാകും. അവിടെ ഒരു പിഴവ് പോലും വരുത്തിയാൽ അതിൽ നിന്നും കരകയറുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എല്ലാ മത്സരത്തിലും ടോപ്പ് ത്രീ ബാറ്റർമാർ തിളങ്ങുമെന്നുള്ള ചിന്ത ഇന്ത്യയ്ക്കുണ്ടാകരുത്. ടോപ്പ് ത്രീയിലെ രണ്ട് ബാറ്റർമാരെ ഫോമിലെത്തിയില്ലെങ്കിൽ പോലും ഇന്ത്യയ്ക്ക് കാര്യങ്ങൾ ദുഷ്കരമാകും. ” ആകാശ് ചോപ്ര പറഞ്ഞു.
” ലോകത്തിലെ ഏറ്റവും മികച്ച ടോപ്പ് ത്രീ ബാറ്റിങ് നിര നമ്മുടേത് തന്നെയാണ്. രോഹിത് പൂജ്യത്തിനും കെ എൽ രാഹുൽ 3 റൺ നേടിയും പുറത്തായതുകൊണ്ടോ അവർ മോശക്കാരാകില്ല. വളരെ മികച്ച പന്തിലാണ് അവർ ഇരുവരും പുറത്തായത്. എന്നാൽ അവരിൽ രണ്ടുപേർ ഫോമാകണമെന്നത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. രണ്ടുപേർ പെട്ടെന്ന് പുറത്താവുകയും ഒരാൾ മാത്രം മികച്ച പ്രകടനം പുറത്തെടുക്കുന്നതും പാകിസ്ഥാനെ പോലെ മികച്ച ബൗളിങ് ലൈനപ്പുള്ള ടീമിനെതിരെ മതിയാകാതെ വന്നേക്കാം. ”
” ന്യൂസിലാൻഡിന്റെ ബൗളിങ് നിരയും മോശമല്ല. നമ്മൾ അഫ്‌ഗാനിസ്ഥാനെതിരെ ഷാർജയിൽ കളിക്കുന്നില്ല ഒരുപക്ഷേ കളിച്ചിരുന്നുവെങ്കിൽ നമ്മൾ അവർക്കെതിരെയും ബുദ്ധിമുട്ടിയേനെ. ഷാർജയിലെ പിച്ചിന് യോജിച്ച ബൗളിങ് നിരയാണ് അഫ്‌ഗാനിസ്ഥാനുള്ളത്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.