ഐസിസി ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയം നേടി ചരിത്രം തിരുത്തി പാകിസ്ഥാൻ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 152 റൺസിന്റെ വിജയലക്ഷ്യം ഓവറിൽ 17.5 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ പാകിസ്ഥാൻ മറികടന്നു. ടി20 ക്രിക്കറ്റിലെ പാകിസ്ഥാന്റെ ആദ്യ 10 വിക്കറ്റ് വിജയവും ഇന്ത്യയ്ക്കെതിരെ ടി20യിൽ ഒരു ടീം നേടുന്ന ആദ്യ 10 വിക്കറ്റ് വിജയം കൂടിയാണിത്.
പാകിസ്ഥാന് വേണ്ടി മൊഹമ്മദ് റിസ്വാൻ 55 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 79 റൺസും ബാബർ അസം 52 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 68 റൺസും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 57 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 30 പന്തിൽ 39 റൺസ് നേടിയ റിഷഭ് പന്തിന്റെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള കെ എൽ രാഹുലിനെയും രോഹിത് ശർമ്മയെയും ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. രാഹുൽ 3 റൺ നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
നാലോവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ തകർത്തത്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. ഹസൻ അലി രണ്ട് വിക്കറ്റും ഷദാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഒക്ടോബർ 26 ന് ന്യൂസിലാൻഡിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഒക്ടോബർ 31 ന് ന്യൂസിലാൻഡുമായി തന്നെയാണ് ഇന്ത്യയുടേയും അടുത്ത മത്സരം.