ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 119 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. അനായാസ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് സൗത്താഫ്രിക്കൻ ബൗളർമാർ കാഴ്‌ച്ചവെച്ചത്.
ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 34 പന്തിൽ 35 റൺസും മാർക്കസ് സ്റ്റോയിനിസ് 16 പന്തിൽ 24 റൺസും മാത്യു വേഡ് 10 പന്തിൽ 15 റൺസും നേടി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ നാലോവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റും, റബാഡ, കേശവ് മഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയ്ക്ക് വേണ്ടി 36 പന്തിൽ 40 റൺസ് നേടിയ ഐയ്‌ഡ്ൻ മാർക്രം മാത്രമാണ് തിളങ്ങിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ജോഷ് ഹേസൽവുഡാണ് പ്ലേയർ ഓഫ് ദി മാച്ച്.
ഒക്ടോബർ 28 ന് ശ്രീലങ്കയ്ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ഒക്ടോബർ 26 ന് വെസ്റ്റിൻഡീസിനെതിരെയാണ് സൗത്താഫ്രിക്കയുടെ അടുത്ത പോരാട്ടം.