നിലവിലെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയേക്കാൾ പാക് ആരാധകർ ഇഷ്ട്ടപ്പെടുന്നത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയബ് അക്തർ വെളിപ്പെടുത്തി. ഇന്ത്യയുടെ ഇൻസമാം എന്ന് വിളിച്ചുകൊണ്ട് തന്റെ രാജ്യത്തെ ജനങ്ങൾ ശർമ്മയെ അഭിനന്ദിക്കുന്നുവെന്ന് അക്തർ പരാമർശിച്ചു.
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിനെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് കണക്കാക്കുന്നത്. ബാറ്റിംഗിലെ അലസമായ ചാരുതയ്ക്ക് പേരുകേട്ട താരമാണ്. സീ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തി അക്തർ രംഗത്തെത്തിയത്. പാകിസ്ഥാനിലെ ആളുകൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയെക്കുറിച്ച് തന്റെ രാഷ്ട്രത്തിന് നല്ലൊരു മതിപ്പാണെന്നും അക്തർ കൂട്ടിച്ചേർത്തു.
“ഇന്ന് ഇന്ത്യയ്ക്ക് ഒരു നല്ല ടീമില്ലെന്ന് പറയുന്ന പാകിസ്ഥാനികൾ ഇല്ല, അവർ അത് പരസ്യമായി അഭിനന്ദിക്കുന്നു. അവർ വിരാട് കോലിയെ മികച്ച കളിക്കാരനായും രോഹിത് ശർമ്മയെ അതിലും മികച്ചതായും കണക്കാക്കുന്നു. പാകിസ്താനിലെ ആളുകൾ പറയുന്നത് ‘അവൻ ഇന്ത്യയുടെ ഇൻസമാം-ഉൾ-ഹഖ്’ എന്നാണ്. റിഷഭ് പന്ത് ഓസ്‌ട്രേലിയയിൽ കളിച്ച രീതിയിൽ ഇവിടെ ആളുകൾ അഭിനന്ദിക്കുന്നു. പിന്നെ സൂര്യകുമാർ യാദവ്. അദ്ദേഹവും അഭിനന്ദിക്കപ്പെടുന്നു. അതിനാൽ, പാക്കിസ്ഥാൻ ഇന്ത്യയെക്കുറിച്ച് വളരെ നല്ലൊരു ആഖ്യാനം നടത്തുന്നുണ്ട്.” അക്തർ പറഞ്ഞു.
അതേസമയം അക്തറിന് ഒപ്പം ചർച്ചയിൽ ഉണ്ടായിരുന്ന മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, 24ന് നടക്കുന്ന ഇന്ത്യയുടെ 2021 ടി20 ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ യുഎഇയിലെ ഐപിഎൽ സീസണിലെ പരിചയസമ്പത്ത് മത്സരത്തിൽ ഗുണകരമാവുമെന്നും കൂട്ടിച്ചേർത്തു.
“ചരിത്രപരമായി, ഇന്ത്യ എല്ലായ്പ്പോഴും ഈ (ലോകകപ്പ്) മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ മത്സര ദിവസം കളിക്കാർ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. യുഎഇയിൽ ഐപിഎൽ കളിച്ചതും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും ഇന്ത്യൻ ടീമിന് ഒരു നേട്ടമാണ്. കളിക്കാരും ഫോമിലാണ്. പാകിസ്ഥാൻ ജയിച്ചാൽ അത് ഞെട്ടിക്കും. തീർച്ചയായും, ടി 20 യിൽ എന്തും സംഭവിക്കാം, പക്ഷേ പേപ്പറിൽ, ഇന്ത്യ കൂടുതൽ ശക്തമായ ടീമാണെന്ന് തോന്നുന്നു” കൈഫ് പറഞ്ഞു.