ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ പാകിസ്ഥാൻ ആരാധകർ ഇഷ്ടപെടുന്നത് രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലെന്ന് ഒരു പാകിസ്ഥാൻ ആരാധകനും പറയുകയില്ലെന്നും ഇന്ത്യൻ ടീമിനെയും ഇന്ത്യൻ താരങ്ങളെയും അഭിനന്ദിക്കാൻ അവർ മടിക്കാറില്ലയെന്നും പ്രമുഖ വാർത്താ മാധ്യമത്തിൽ ഷൊഹൈബ് അക്തർ പറഞ്ഞു.
ഒക്ടോബർ 24 നാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. അവസാനമായി 2019 ൽ നടന്ന ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരങ്ങളിൽ ശക്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും പരാജയപെടുത്തിയാണ് സൂപ്പ2 12 പോരാട്ടത്തിനായി ഇന്ത്യയെത്തുന്നത്. മറുഭാഗത്ത് ആദ്യ സന്നാഹ മത്സരത്തിൽ വെസ്റ്റിൻഡീസിനെ പരാജയപെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയോട് പാകിസ്ഥാൻ പരാജയപെട്ടിരുന്നു.
” ഇന്ന് ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലയെന്ന് ഒരു പാകിസ്ഥാനിയും പറയുകയില്ല. അവരെ പരസ്യമായി അഭിനന്ദിക്കാനും അവർക്ക് മടിയില്ല. വിരാട് കോഹ്ലിയെ വലിയ താരമായാണ് അവർ കാണുന്നത്, രോഹിത് ശർമ്മയെ അതിലും മികച്ച താരമായി അവർ കാണുന്നു. ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ് എന്നാണ് രോഹിത് ശർമ്മയെ അവർ വിശേഷിപ്പിക്കുന്നത്. ”
” ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിഷഭ് പന്തിനെ അവർ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ സൂര്യകുമാർ യാദവിനെയും, അവർ പ്രശംസിക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെ കുറിച്ച് നല്ല മതിപ്പാണ് പാകിസ്ഥാനുള്ളത്. ” അക്തർ പറഞ്ഞു.
ഐസിസി ഏകദിന, ടി20 ലോകകപ്പുകളിൽ ഇന്ത്യയെ പരാജയപെടുത്താൻ ഇതുവരെയും പാകിസ്ഥാന് സാധിച്ചിട്ടില്ല. ഐസിസി ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ നാലിലും ഇന്ത്യ വിജയിച്ചിരുന്നു. ഒരു മത്സരമാകട്ടെ ടൈയാവുകയും ചെയ്തു. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരേയൊരു മത്സരത്തിൽ മാത്രമേ പാകിസ്ഥാൻ ഇന്ത്യയെ പരാജയപെടുത്തിയിട്ടുള്ളൂ.