ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു.
ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 31 പന്തിൽ 39 റൺസും രോഹിത് ശർമ്മ 41 പന്തിൽ 60 റൺസും സൂര്യകുമാർ യാദവ് 27 പന്തിൽ 38 റൺസും ഹാർദിക് പാണ്ഡ്യ 8 പന്തിൽ 14 റൺസും നേടി. ഒരേയൊരു വിക്കറ്റ് വീഴ്ത്താൻ മാത്രമാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപെടുത്തിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 48 പന്തിൽ 57 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 28 പന്തിൽ 37 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 25 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ രണ്ടോവറിൽ 8 റൺസ് വഴങ്ങി 2 വിക്കറ്റും ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഒക്ടോബർ 24 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരങ്ങളിൽ ശക്തരായ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പിലെത്തുന്നത്.