യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകക്കപ്പിൽ കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുമ്പിലാണ് ഇംഗ്ലണ്ട് ടീം. 2019ൽ ഇംഗ്ലണ്ടിന് ഏകദിന ലോകക്കപ്പ് സമ്മാനിച്ച മോർഗൻ തന്നെയാണ് ഇത്തവണയും നയിക്കുക. ശക്തമായ ടീം തന്നെയാണ് പോരാട്ടത്തിനായി ഇറക്കിയിരിക്കുന്നത്. എന്നാൽ ക്യാപ്റ്റൻ മോർഗന്റെ ദയനീയ ഫോമാണ് ഇംഗ്ലണ്ടിന് തലവേദനയായിരിക്കുന്നത്. ക്യാപ്റ്റൻസിയിൽ മികച്ച് നിൽക്കുമ്പോഴും ഫോം കണ്ടെത്താനാകാതെ വലയുകയാണ് ഈ ഇടം കയ്യൻ ബാറ്റ്സ്മാൻ.
ഇപ്പോഴിതാ ആദ്യ മത്സരത്തിനായി ഇറങ്ങും മുമ്പേ തന്റെ കടുത്ത തീരുമാനം അറിയിച്ചിരിക്കുകയാണ് മോർഗൻ.
ജയത്തിലേക്ക് എത്തുന്നതില്‍ തന്റെ ഫോമില്ലായ്മ ടീമിന് തടസമായാല്‍ ടീമില്‍ നിന്ന് സ്വയം മാറി നില്‍ക്കുമെന്ന് മോര്‍ഗന്‍ പറയുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മോര്‍ഗന് കഴിഞ്ഞിരുന്നില്ല. പ്ലേ ഓഫ് പോലും കടക്കുമെന്ന് ഉറപ്പില്ലായിരുന്ന കൊൽക്കത്തയെ ഫൈനൽ വരെ മോർഗൻ എത്തിച്ചിരുന്നു. എന്നാല്‍ മോര്‍ഗന് ഒരു ഘട്ടത്തിലും ബാറ്റിങ് മികവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. സീസണില്‍ 133 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ നേടിയത്. ബാറ്റിങ് ആവറേജ് 11.08.
ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുക ഒരു ഓപ്ഷനാണ്. ലോകകപ്പ് ജയിക്കുന്നതില്‍ ടീമിന് മുന്‍പില്‍ തടസമായി ഞാന്‍ നില്‍ക്കില്ല. റണ്‍സ് കണ്ടെത്താന്‍ എനിക്കായില്ല. എന്റെ ക്യാപ്റ്റന്‍സി വളരെ മികച്ചതാണ്. എന്നാല്‍ സ്വയം മാറി നിന്ന് മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ബാറ്റിങ്ങും ക്യാപ്റ്റന്‍സിയുമെല്ലാം വ്യത്യസ്തമായ വെല്ലുവിളിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
മോശം ഫോമില്‍ നിന്ന് സമയം മറികടക്കാന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു. ബൗളര്‍ അല്ല എന്നതിനാല്‍ ഫീല്‍ഡിങ്ങിലും എനിക്ക് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനായി സംഭാവന നല്‍കാനാവും. ടീം ആവശ്യപ്പെടുന്നിടത്തോളം ഞാന്‍ ടീമില്‍ തുടരും. വേണ്ട എന്ന് അവര്‍ പറഞ്ഞാല്‍ മാറി നില്‍ക്കും, മോര്‍ഗന്‍ പറഞ്ഞു.
ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 എന്ന ഫോര്‍മാറ്റ് മികച്ച ടീമുകളെ തുണയ്ക്കുമെന്നും മോര്‍ഗന്‍ പറഞ്ഞു. ഒരു തോല്‍വി വഴങ്ങിയതിന്റെ പേരില്‍ ഇവിടെ പുറത്താവില്ല. മുന്‍പ് ഒരു തോല്‍വി പോലും യോഗ്യത നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിരുന്നു എന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു.