ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഐസിസി ടി20, ഏകദിന ലോകകപ്പുകളിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഒക്ടോബർ 24 ന് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് കഴിഞ്ഞ പോരാട്ടങ്ങളിലെല്ലാം പാകിസ്ഥാൻ പരാജയപെട്ടതിന് പിന്നിലെ കാരണം സെവാഗ് തുറന്നുപറഞ്ഞത്.
ഐസിസി ഏകദിന ലോകകപ്പിൽ ഏഴിൽ 7 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചപ്പോൾ ടി20 ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയ അഞ്ചിൽ നാലിലും ഇന്ത്യ വിജയിച്ചിരുന്നു. ഒരു മത്സരമാകട്ടെ ടൈ ആവുകയായിരുന്നു. ടി20 ക്രിക്കറ്റിൽ 8 മത്സരങ്ങളിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിപ്പോൾ ഒന്നിൽ മാത്രം വിജയിക്കാനെ പാകിസ്ഥാന് സാധിച്ചിട്ടുള്ളൂ.
” 2011 ലോകകപ്പിനെ കുറിച്ചും അല്ലെങ്കിൽ 2003 ലോകകപ്പിനെ കുറിച്ചും സംസാരിക്കുകയാണെങ്കിൽ ഞങ്ങൾക്ക് സമ്മർദ്ദം വളരെ കുറവായിരുന്നു. കാരണം ലോകകപ്പിൽ എല്ലായ്പ്പോഴും ഇന്ത്യ പാകിസ്ഥാന് മേലെയാണ്. ”
” അതുകൊണ്ട് ആ മനോഭാവത്തോടെ കളിക്കുമ്പോൾ മത്സരത്തിന് മുൻപ് വലിയ പ്രസ്താവനകളോ വെല്ലുവിളിയോ ഇന്ത്യ നടത്താറില്ല. എന്നാൽ പാകിസ്ഥാന്റെ ഭാഗത്തുനിന്നും എല്ലായ്പ്പോഴും വലിയ പ്രസ്താവനകൾ ഉണ്ടാകാറുണ്ട്, ഇന്ത്യ അത്തരം കാര്യങ്ങളൊന്നും പറയാറില്ല, അവർ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ചെയ്യുക. നിങ്ങൾ മികച്ച തയ്യാറെടുപ്പോടെ കളിച്ചാൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ” സെവാഗ് പറഞ്ഞു.
” എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ നോക്കിയാൽ ഇന്ത്യ പരാജയപെടുത്താൻ പാകിസ്ഥാന് അവസരമുണ്ട്, കാരണം ഏകദിന ഫോർമാറ്റിൽ അവർക്ക് നന്നായി കളിക്കാൻ സാധിച്ചേക്കില്ല. എന്നാൽ ഈ ഫോർമാറ്റിൽ ഒരു കളിക്കാരന് വിചാരിച്ചാൽ തന്നെ മത്സരം മാറ്റിമറിക്കാനും എതിർടീമിനെ പരാജയപെടുത്താനും സാധിക്കും. എന്നിരുന്നാലും ഇതുവരെയും പാകിസ്ഥാന് ടി20 ലോകകപ്പിലും ഇന്ത്യയെ പരാജയപെടുത്താൻ സാധിച്ചിട്ടില്ല. ഒക്ടോബർ 24 ന് എന്തു സംഭാവിക്കുമെന്ന് കാത്തിരുന്നു കാണാം. ” സെവാഗ് കൂട്ടിച്ചേർത്തു.