ഐസിസി ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി അയർലൻഡ് ഓൾറൗണ്ടർ കർടിസ് കാമ്പർ. യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ നെതർലൻഡ്സിനെതിരെയാണ് കാമ്പർ ഹാട്രിക് നേടി തകർപ്പൻ നേട്ടം സ്വന്തമാക്കിയത്. ഹാട്രിക് കൂടാതെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് താരം വീഴ്ത്തുകയും ചെയ്തു. അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായ നാല് പന്തിൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് കർടിസ് കാമ്പർ.
ഐസിസി ടി20 ലോകകപ്പിൽ ബ്രെറ്റ് ലീയ്ക്ക് ബ്രെറ്റ് ലീയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ബൗളറാണ് കർടിസ് കാമ്പർ. പത്താം ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും അഞ്ചാം പന്തിലുമാണ് കാമ്പർ വിക്കറ്റ് നേടിയത്. 2007 ൽ നടന്ന പ്രഥമ ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ബ്രെറ്റ് ഹാട്രിക് നേടിയത്.
അന്താരാഷ്ട്ര ടി20യിൽ അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ, ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ എന്നിവർക്ക് ശേഷം തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും കർടിസ് കാമ്പർ സ്വന്തമാക്കി. 2019 ൽ അയർലൻഡിനെതിരെയാണ് റാഷിദ് ഖാൻ ഈ നേട്ടം സ്വന്തമാക്കിയത്. അതേവർഷം തന്നെ ന്യൂസിലാൻഡിനെതിരെയായിരുന്നു മലിംഗ തുടർച്ചയായി നാല് പന്തിൽ നാല് വിക്കറ്റ് നേടിയത്.
മത്സരത്തിൽ അയർലൻഡ് 7 വിക്കറ്റിന് വിജയിച്ചു. മത്സരത്തിൽ നെതർലൻഡ്‌സ് ഉയർത്തിയ 107 റൺസിന്റെ വിജയലക്ഷ്യം 15. ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. അയർലൻഡിന് വേണ്ടി ഗാരെത് ഡെലാനി 29 പന്തിൽ 44 റൺസും പോൾ സ്റ്റിർലിങ് 30 റൺസും നേടി.