സഞ്ജു സാംസണും റിഷഭ് പന്തും അടക്കമുള്ള യുവതാരങ്ങളെ ഐ പി എൽ ടീമുകൾ ക്യാപ്റ്റന്മാരാക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണെന്നും അത് യുവതാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലയെന്നും മഞ്ജരേക്കർ പറഞ്ഞു. ഇത്തവണ ഫൈനലിൽ പ്രവേശിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ക്യാപ്റ്റന്മാർ അനുഭവസമ്പത്തുള്ളവരാണെന്നും ഇനിയുള്ള സീസണുകളിൽ ടി20 സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്മാരെ ടീമുകൾ കണ്ടെത്തണമെന്നും മഞ്ജരേക്കർ പറഞ്ഞു.
ആദ്യ ക്വാളിഫയറിൽ ഡൽഹിയെ പരാജയപെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിലെത്തിയത്. മറുഭാഗത്ത് എലിമിനേറ്ററിൽ ആർ സി ബിയെയും രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെയും പരാജയപെടുത്തിയാണ് കെ കെ ആർ ഫൈനലിൽ എത്തിയത്. ടീമിന് വേണ്ടി ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും ക്യാപ്റ്റൻസി മികവിലൂടെ മോർഗനും ധോണിയും ആരാധകരുടെ കയ്യടിനേടിയിരുന്നു.
” ഇക്കുറി ഫൈനലിലെത്തിയ ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ അനുഭവപരിചയമുള്ളവരാണ്. ടീമുകൾ ടി20 സ്‌പെഷ്യലിസ്റ്റ് ബൗളർമാരെയും ബാറ്റർമാരെയും കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇനിമുതൽ ടി20 സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്മാരെ അവർ ടീമിലെത്തിക്കണം. ടി20 ക്യാപ്റ്റൻസി റിഷഭ് പന്ത്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് നൽകുന്നതെന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ”
” ടി20 ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണ്. ഓരോ ചെറിയ തീരുമാനങ്ങൾ പോലും ഈ ഫോർമാറ്റിൽ നിർണായകമാണ്. ടെസ്റ്റിലും ഏകദിനത്തിലും നിങ്ങൾക്ക് തിരിച്ചുവരാൻ അവസരമുണ്ട്, എന്നാൽ ടി20 ആ അവസരമുണ്ടാകില്ല. സമർത്ഥരായ ക്യാപ്റ്റനായിരിക്കണം ടീമുകളെ നയിക്കേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു, അങ്ങനെയാണെങ്കിൽ സാധാരണ ടീമിന് പോലും , നിങ്ങൾ ചെന്നൈ സൂപ്പർ കിങ്സിനെ നോക്കൂ, അവർക്ക് വലിയ കുറവുകളുണ്ട്. എന്നാൽ പ്ലേയിങ് ഇലവന്റെ കഴിവിന്റെ പുറത്തെടുത്ത് അത് പരിഹരിക്കാൻ ധോണിയ്ക്ക് സാധിച്ചു. അത്തരത്തിലുള്ള ക്യാപ്റ്റന്മാരെയാണ് ഐ പി എൽ ടീമുകൾ അർഹിക്കുന്നത്. നേതൃപാടവം കൊണ്ടും തന്ത്രങ്ങൾകൊണ്ടും മത്സരങ്ങൾ മാറ്റിമറിക്കാൻ ഈ സമർത്ഥരായ ക്യാപ്റ്റന്മാർക്ക് സാധിക്കും. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.