ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപെടുത്തി ഫൈനൽ യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. ഫിഫ്റ്റി നേടിയ റോബിൻ ഉത്തപ്പ, ഋതുരാജ് ഗയ്ഗ്വാദ് എന്നിവർക്കൊപ്പം ക്യാപ്റ്റൻ എം എസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ചത്.
ആദ്യ ഓവറിൽ തന്നെ ഫാഫ് ഡുപ്ലെസിസിനെ നഷ്ടപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സിനെ രണ്ടാം വിക്കറ്റിൽ 110 റൺസ് കൂട്ടിച്ചേർത്ത റോബിൻ ഉത്തപ്പ – ഋതുരാജ് ഗയ്ഗ്വാദ് കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. റോബിൻ ഉത്തപ്പ 44 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 63 റൺസും ഋതുരാജ് ഗയ്ഗ്വാദ് 50 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 70 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ചെന്നൈയെ 6 പന്തിൽ പുറത്താകാതെ 18 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയാണ് വിജയത്തിലെത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 34 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 60 റൺസ് നേടിയ പൃഥ്വി ഷാ, 35 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 51 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത്, 24 പന്തിൽ 37 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ജോഷ് ഹേസൽവുഡ് നാലോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, മൊയിൻ അലി, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നാളെ നടക്കുന്ന എലിമിനേറ്ററിൽ വിജയിക്കുന്ന ടീമിനെ ഒക്ടോബർ 13 ന് ഷാർജയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പരാജയപെടുത്തിയാൽ മാത്രമേ ഇനി ഡൽഹി ക്യാപിറ്റൽസിന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.