ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ ആവേശവിജയത്തോടെ ഐ പി എല്ലിൽ 100 വിജയം നേടി റോയൽ ചലഞ്ചേഴ്സ്. ടൂർണമെന്റ് ചരിത്രത്തിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമാണ് ആർ സി ബി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് ആർ സി ബി മറികടന്നത്.
അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ ആവേശ് ഖാനെതിരെ സിക്സ് പറത്തിയ ശ്രീകർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്. ഭരത് 52 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 78 റൺസ് നേടിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 33 പന്തിൽ പുറത്താകാതെ 51 റൺസ് നേടി. നാലാം വിക്കറ്റിൽ 111 റൺസ് നേടിയ ഇരുവരുടെയും കൂട്ടുകെട്ടാണ് ആർ സി ബിയ്ക്ക് വിജയം സമ്മാനിച്ചത്.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്ക് ശേഷം ഐ പി എല്ലിൽ 100 വിജയം നേടുന്ന ടീമാണ് ആർ സി ബി. 127 മത്സരങ്ങൾ വിജയിച്ചിട്ടുള്ള മുംബൈ ഇന്ത്യൻസാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിജയിച്ചിട്ടുള്ളത്.
ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെ 115 മത്സരങ്ങളിൽ വിജയിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 106 മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്.
മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ചുവെങ്കിലും പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കാൻ ആർ സി ബിയ്ക്ക് സാധിച്ചില്ല. ഇതോടെ ഒക്ടോബർ 11 ന് ഷാർജയിൽ നടക്കുന്ന എലിമിനേറ്ററിൽ നാലാം സ്ഥാനക്കാരായി പ്ലേയോഫിലെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആർ സി ബി നേരിടും. ഒക്ടോബർ ഒന്നിന് ദുബായിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.
സീസണിൽ 14 മത്സരങ്ങളിൽ 498 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 14 മത്സരങ്ങളിൽ നിന്നും 30 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലാണ് ടീമിന് വേണ്ടിയും ഒപ്പം ടൂർണമെന്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും എ ബി ഡിവില്ലിയേഴ്സും ഇതുവരെ മികവ് പുറത്തെടുത്തിട്ടില്ലയെന്നതാണ് ഒരുപക്ഷെ ആർ സി ബിയെ സംബന്ധിച്ച് ആശങ്കയും ഒപ്പം പ്രതീക്ഷയും നൽകുന്നത്. ഇനിയുള്ള മത്സരങ്ങളിൽ ഇരുവരും കൂടെ ഫോമിലെത്തിയാൽ ആദ്യ കിരീടമെന്ന സ്വപ്നം ആർ സി ബിയ്ക്ക് യാഥാർത്ഥ്യമാക്കാം.