നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 86 റൺസിന് പരാജയപെടുത്തി പ്ലേയോഫ് ഏറെക്കുറെ ഉറപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 16.1 ഓവറിൽ 85 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. കൊൽക്കത്തയുടെ വിജയത്തോടെ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും പ്ലേയോഫ് കാണാതെ പുറത്തായി.
കൊൽക്കത്തയുടെ വമ്പൻ വിജയം മുംബൈ ഇന്ത്യൻസിന്റെ സാധ്യതകളും ഏറെക്കുറെ അവസാനിപ്പിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 172 റൺസിന് വിജയിച്ചാൽ മാത്രമേ മുംബൈ ഇന്ത്യൻസിന് പ്ലേയോഫ് യോഗ്യത നേടാൻ സാധിക്കൂ. ആദ്യം ബാറ്റ് ചെയ്യുവാൻ സാധിച്ചില്ലയെങ്കിലും മുംബൈ ഇന്ത്യൻസ് പ്ലേയോഫ് കാണാതെ പുറത്താകും.
സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏഴാം വിജയമാണിത്. ഇന്ത്യയിൽ നടന്ന ആദ്യ പകുതിയിൽ രണ്ട് മത്സരം മാത്രം വിജയിച്ച കൊൽക്കത്ത യു എ ഇയിൽ നടന്ന രണ്ടാം പകുതിയിൽ ഏഴിൽ അഞ്ച് മത്സരങ്ങളും വിജയിച്ചിരുന്നു.
36 പന്തിൽ 44 റൺസ് നേടിയ രാഹുൽ തിവാട്ടിയയും 18 റൺസ് നേടിയ ശിവം ദുബെയും മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ രണ്ടക്കം കടന്നത്. കൊൽക്കത്തയ്ക്ക് വേണ്ടി ശിവം മാവി 3.1 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും ലോക്കി ഫെർഗുസൺ നാലോവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റും ഷാക്കിബ് അൽ ഹസൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 44 പന്തിൽ 56 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 35 പന്തിൽ 38 റൺസ് നേടിയ വെങ്കടേഷ് അയ്യർ, 14 പന്തിൽ 21 റൺസ് നേടിയ രാഹുൽ തൃപാതി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഈ സീസണിലെ ഷാർജയിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.