കഴിവിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനുമായി പിടിച്ചുനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാൻ തയ്യാറാകാത്തതെന്ന് മുൻ പാക് താരം അബ്ദുൽ റസാക്ക്. പാകിസ്ഥാന്റെ പേസ് നിരയ്ക്കോ ഓൾറൗണ്ടർ നിരയ്ക്കോ വെല്ലുവിളിയുയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും എല്ലായ്പ്പോഴും മികച്ച താരങ്ങൾ ഉണ്ടായിരുന്നത് പാകിസ്ഥാനാണെന്നും റസാക്ക് പറഞ്ഞു.
” പാകിസ്ഥാനൊപ്പം പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കാകുമെന്ന് ഞാൻ കരുതുന്നില്ല. പാകിസ്ഥാനുണ്ടായിരുന്ന കഴിവ് പൂർണമായും വ്യത്യസ്തമാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ മത്സരങ്ങളില്ലാത്തത് ക്രിക്കറ്റിന് നല്ലതാണെന്ന് തോന്നുന്നില്ല. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾ നമുക്കുണ്ടായേനെ. വളരെയധികം സമ്മർദ്ദത്തെ ഉൾക്കൊള്ളാനുള്ള അവസരവും ഇന്ത്യ – പാക് മത്സരങ്ങൾ കളിക്കാർക്ക് നൽകിയേനെ. ആ മത്സരങ്ങൾ തുടർന്നിരുന്നുവെങ്കിൽ പാകിസ്ഥാന്റെ യഥാർത്ഥ കഴിവ് ക്രിക്കറ്റ് ലോകം മനസ്സിലാക്കുമായിരുരുന്നു. ” അബ്‌ദുൽ റസാക്ക് പറഞ്ഞു.
” ഇന്ത്യയ്ക്കും മികച്ച ടീമുണ്ട്. ഞാൻ മറിച്ചൊന്നുമല്ല പറയുന്നത്. അവർക്കും മികച്ച കളിക്കാരുണ്ട്. എന്നാൽ കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ നമുക്ക് (പാകിസ്ഥാന്) ഇമ്രാൻ ഖാനുണ്ടായിരുന്നു ഇന്ത്യയ്ക്ക് കപിൽ ദേവും. അവരെ തമ്മിൽ താരതമ്യപെടുത്തിയാൽ ഇമ്രാൻ ഖാൻ വളരെ മുൻപിലാണ്. അതിനുശേഷം നമുക്ക് വസിം അക്രത്തെ ലഭിച്ചു. അത്രത്തോളം കഴിവുള്ള താരം അവർക്കുണ്ടായിരുന്നില്ല. “
” നമുക്ക് ജാവേദ് മിയാൻദാദുണ്ടായിരുന്നു അവർക്ക് സുനിൽ ഗാവസ്‌കറും, അവിടെയൊരു താരതമ്യമില്ല. നമുക്ക് ഇൻസമാമും യൂസഫും അഫ്രീദിയും ഉണ്ടായിരുന്നപ്പോൾ അവർക്ക് ദ്രാവിഡും സെവാഗുമുണ്ടായിരുന്നു. എന്നാൽ മൊത്തത്തിൽ നോക്കിയാൽ പാകിസ്ഥാനാണ് എപ്പോഴും മികച്ച കളിക്കാരെ വളർത്തിയെടുത്തിട്ടുള്ളത്. ഇതെല്ലാം വലിയ കാരണങ്ങളാണ് അതുകൊണ്ടാണു ഇന്ത്യ നമുക്കെതിരെ കളിക്കാൻ തയ്യാറാകാത്തത്. ” അബ്‌ദുൽ റസാക്ക് കൂട്ടിച്ചേർത്തു.
അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയത്. രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ മത്സരത്തിൽ 89 റൺസിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു. യു എ ഇയിൽ നടക്കുന്ന ടി20 ലോകകപ്പിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുക. ഒക്ടോബർ 24 നാണ് മത്സരം.