അടുത്തിടെയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് കോഹ്ലി
ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഒക്ടോബറിൽ നടക്കുന്ന ടി20 ലോകക്കപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ച കോഹ്ലി, ജോലിഭാരം കൂടുതലായതിനാലാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വളരെയധികം സമയമെടുത്ത ശേഷമാണ് ഈയൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി വാർത്തകളാണ് കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കലുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. കോഹ്ലിക്കെതിരെ ബിസിസിഐയിൽ ഒരു ഇന്ത്യൻ താരം പരത്തിപ്പെട്ടിരുന്നതായും വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ കോഹ്ലിക്കെതിരെ പരാതിപ്പെട്ടത് ഇന്ത്യയുടെ ഓഫ് സ്പിന്നർ അശ്വിനാണെന്ന് ന്യൂസ് ഏജന്‍സി ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ടീമില്‍ കോഹ്ലി തനിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു എന്ന് അശ്വിന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെ അശ്വിന്റെ പ്രകടനത്തില്‍ കോഹ്ലി തൃപ്‌തനായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്നാണ് അശ്വിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ പുറത്തിരുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. ടി20 ലോകകപ്പ് ടീമില്‍ നിന്നും അശ്വിനെ പുറത്താക്കണമെന്ന് കോഹ്ലി ആവശ്യപ്പെട്ടെങ്കിലും രോഹിത് ശര്‍മ അശ്വിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തിൽ 4 മത്സരത്തിൽ ഒന്നിൽ പോലും അശ്വിൻ അവസരം ലഭിച്ചിരുന്നില്ല.
അശ്വിനും കോഹ്ലിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി തോന്നിപ്പിച്ചിരുന്നു. അതേസമയം ഏകദിനത്തിൽ നിന്നും കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും രോഹിത് പരിമിത ഓവർ ഫോർമാറ്റിൽ ഇന്ത്യയെ നയിക്കുമെന്നും റിപ്പോർട്ടുണ്ട്.