ഐ പി എൽ പതിനാലാം സീസണിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ 5 റണ്ണിന്റെ പരാജയത്തോടെയാണ് സൺറൈസേഴ്സ് പ്ലേയോഫ് കാണാതെ പുറത്തായത്. മത്സരത്തിൽ 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 120 റൺസ് നേടാനെ സാധിച്ചുള്ളൂ.
29 പന്തിൽ 5 സിക്സ് അടക്കം പുറത്താകാതെ 47 റൺസ് നേടിയ ജേസൺ ഹോൾഡർ മാത്രമാണ് സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്. വൃദ്ധിമാൻ സാഹ 37 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോൾ ഡേവിഡ് വാർണർ 2 റൺസും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഒരു റൺസും മാത്രം നേടി പുറത്തായി.
പഞ്ചാബ് കിങ്‌സിന് വേണ്ടി രവി ബിഷ്ണോയ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും അർഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 125 റൺസ് മാത്രമാണ് നേടിയത്. നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹോൾഡറാണ് ബൗളിങിലും സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്.
മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസിനെയും മുംബൈ ഇന്ത്യൻസിനെയും പിന്നിലാക്കി പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്തെത്തി. സെപ്റ്റംബർ 28 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. രാജസ്ഥാൻ റോയൽസുമായാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.