റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ ആർ സി ബി ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ സി എസ് കെ മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ധോണിപ്പടയ്ക്ക് സാധിച്ചു.
157 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ മികച്ച തുടക്കമാണ് യുവതാരം ഋതുരാജ് ഗയ്ഗ്വാധും ഫാഫ് ഡുപ്ലെസിസും ചെന്നൈയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 71 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഋതുരാജ് ഗയ്ഗ്വാദ് 26 പന്തിൽ 38 റൺസ് നേടി പുറത്തായപ്പോൾ ഫാഫ് ഡുപ്ലെസിസ് 26 പന്തിൽ 31 റൺസ് നേടി. മൊയിൻ അലി 18 പന്തിൽ 23 റൺസും അമ്പാട്ടി റായുഡു 22 പന്തിൽ 32 റൺസും നേടി പുറത്തായപ്പോൾ സുരേഷ് റെയ്‌ന 17 റൺസും ക്യാപ്റ്റൻ എം എസ് ധോണി 11 റൺസും നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി അർധസെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 111 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും പിന്നീടെത്തിയവർക്ക് തകർപ്പൻ തുടക്കം മുതലാക്കുവാൻ സാധിച്ചില്ല.
ക്യാപ്റ്റൻ വിരാട് കോഹ്ലി 41 പന്തിൽ 53 റൺസ് നേടി പുറത്തായപ്പോൾ ദേവ്ദത് പടിക്കൽ 50 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 70 റൺസ് നേടി പുറത്തായി. 12 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിനും 11 റൺ മാത്രം നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിനും മികവ് പുറത്തെടുക്കാൻ സാധിച്ചില്ല.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ 29 റൺസ് വഴങ്ങി 2 വിക്കറ്റും ദീപക് ചഹാർ ഒരു വിക്കറ്റും നേടി. വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. സീസണിലെ ചെന്നൈയുടെ ഏഴാം വിജയമാണിത്. സെപ്റ്റംബർ 26 ന് തകർപ്പൻ ഫോമിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ അടുത്ത മത്സരം. മുംബൈ ഇന്ത്യൻസാണ് ആർ സി ബിയുടെ അടുത്ത എതിരാളി. സെപ്റ്റംബർ 26 ന് രാത്രി ഏഴരയ്ക്കാണ് മത്സരം.