ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം.
മത്സരത്തിൽ ആർ സി ബി ഉയർത്തിയ 93 റൺസിന്റെ വിജയലക്ഷ്യം 10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി ഗിൽ 34 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 48 റൺസ് നേടി പുറത്തായപ്പോൾ അരങ്ങേറ്റക്കാരൻ വെങ്കടേഷ് അയ്യർ 26 പന്തിൽ 41 റൺസ് നേടി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 19 ഓവറിൽ 92 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ട്ടപെട്ടിരുന്നു. നാല് ബാറ്റ്‌സ്മാന്മാർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 5 റൺ മാത്രം നേടി പുറത്തായപ്പോൾ സൂപ്പർതാരം ഡിവില്ലിയേഴ്സ് ആദ്യ പന്തിൽ തന്നെ പുറത്തായി. ഐ പി എൽ ചരിത്രത്തിലെ ആർ സി ബിയുടെ ഏറ്റവും കുറഞ്ഞ ആറാമത്തെ ടീം ടോട്ടലാണിത്.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും മൂന്നോവറിൽ 9 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസ്സലുമാണ് ബാംഗ്ലൂരിനെ തകർത്തത്. ലോക്കി ഫെർഗുസൺ നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പ്രസിദ് കൃഷ്ണ ഒരു വിക്കറ്റും നേടി.
മത്സരത്തിലെ വിജയത്തോടെ പഞ്ചാബിനെയും രാജസ്ഥാൻ റോയൽസിനെയും പിന്നിലാക്കി കൊൽക്കത്ത പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. 12 പോയിന്റ് വീതം നേടിയ ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസുമാണ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. മത്സരത്തിൽ പരാജയപെട്ടുവെങ്കിലും കോഹ്ലിയും കൂട്ടരും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തി.