ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് മാൻ ഓഫ് ദി മാച്ച് നൽകിയ തീരുമാനത്തോട് പ്രതികരിച്ച് ഷാർദുൽ താക്കൂർ. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടി തകർപ്പൻ പ്രകടനമായിരുന്നു താക്കൂർ കാഴ്ച്ചവെച്ചത്. മാൻ ഓഫ് ദി മാച്ച് യഥാർത്ഥത്തിൽ അർഹിച്ചിരുന്നത് താക്കൂർ ആയിരുന്നുവെന്ന് മത്സരശേഷം മുൻ താരങ്ങൾ അടക്കമുള്ളവർ അഭിപ്രായപെട്ടു. ഇപ്പോൾ ആ തീരുമാനത്തോട് പ്രതികരിച്ചിരിക്കുകയാണ് ഷാർദുൽ താക്കൂർ.

ഇന്ത്യ 157 റൺസിന് വിജയിച്ച മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 36 പന്തിൽ 57 റൺസ് നേടിയ താക്കൂർ രണ്ടാം ഇന്നിങ്സിൽ 72 പന്തിൽ 60 റൺസും നേടി. മൂന്ന് വിക്കറ്റും മത്സരത്തിൽ താക്കൂർ നേടിയിരുന്നു.

” മാൻ ഓഫ് ദി മാച്ചിന് ഞാൻ അർഹനായിരുന്നുവെന്ന് ആളുകൾ പറയുന്നതിൽ സന്തോഷമുണ്ട്. ഇത്തരം അവാർഡുകളുടെ കാര്യത്തിൽ ഞാൻ ഒട്ടും ഭാഗ്യവാനല്ല. ഈ ഇക്കുറി രോഹിത് ശർമ്മ ഈ അവാർഡ് നേടിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സെഞ്ചുറിയും ഞങ്ങൾക്ക് ഒരുപോലെ പ്രധാനപ്പെട്ടതായിരുന്നു. ” താക്കൂർ പറഞ്ഞു.

തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറിയായിരുന്നു മത്സരത്തിൽ രോഹിത് ശർമ്മ നേടിയത്. 256 പന്തിൽ 127 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മാൻ ഓഫ് ദി മാച്ച് ലഭിച്ച ശേഷം ഈ അംഗീകാരത്തിന് യഥാർത്ഥത്തിൽ അർഹൻ ഷാർദുൽ താക്കൂർ ആയിരുന്നുവെന്നും രോഹിത് ശർമ്മ പറഞ്ഞിരുന്നു. നാല് മത്സരങ്ങളിൽ 50 ന് മുകളിൽ ശരാശരിയിൽ 368 റൺസ് നേടി തകർപ്പൻ പ്രകടനമായിരുന്നു ഹിറ്റ്മാൻ പരമ്പരയിൽ കാഴ്ച്ചവെച്ചത്.

” അത് രോഹിത് ശർമ്മയുടെ ആദ്യ ഓവർസീസ് സെഞ്ചുറിയായിരുന്നു, അത് നേടിയതാകട്ടെ ബാറ്റിങ് ദുഷ്കരമായ ഇംഗ്ലണ്ടിലും. എന്നിട്ടും എന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ഞാനായിരുന്നു യഥാർത്ഥത്തിൽ മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്നതെന്നും അവൻ പറയുകയും ചെയ്തു. ” താക്കൂർ കൂട്ടിച്ചേർത്തു.
