ഐസിസി ടി20 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തിയത്.
ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും കോഹ്ലി ഇന്ത്യൻ ക്യാപ്റ്റനായി തുടരും. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഈ നിർണായക തീരുമാനം കോഹ്ലിയെടുത്തിരിക്കുന്നത്. ഹെഡ് കോച്ച് രവി ശാസ്ത്രി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സമയമെടുത്താണ് ഈ തീരുമാനം എടുത്തതെന്നും കോഹ്ലി തന്റെ ലെറ്ററിൽ കുറിച്ചിരുന്നു.
” കോഹ്ലിയുടെ ലെറ്റർ ഞാൻ വായിച്ചിരുന്നു. രവി ശാസ്ത്രിയോടും രോഹിത് ശർമ്മയോടും ഒരുപാട് ചർച്ചകൾ നടത്തിയ ശേഷമാണ് അന്തിമ തീരുമാനം കോഹ്ലി എടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി അവന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻസിയെ കുറിച്ച് ചർച്ചകളുണ്ട്. അവന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻസിയിൽ സെലക്ടർമാർ തൃപ്തരല്ലയെന്ന് അവന് സൂചന ലഭിച്ചിരിക്കാം. ടി20 ക്യാപ്റ്റൻസി ഒഴിയാനും ആ സ്ഥാനം മറ്റൊരാൾക്ക് നൽകാനുള്ള അവന്റെ തീരുമാനത്തിന് കാരണം അതാകാം. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.
” ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുമെന്ന് കോഹ്ലി പറഞ്ഞിട്ടുണ്ട്. എന്നാൽ അവന്റെ ഏകദിന ക്യാപ്റ്റൻസിയെ കുറിച്ച് തീരുമാനിക്കേണ്ടത് സെലക്ടർമാരാണ്. അവന്റെ ടെസ്റ്റ് ക്യാപ്റ്റൻസിയെ കുറിച്ച് യാതൊരു ആശങ്കയുമില്ല. ഏകദിന ക്യാപ്റ്റൻസിയിലും മാറ്റമുണ്ടാകുമോയെന്ന് നോക്കികാണണം. ” സുനിൽ ഗാവസ്‌കർ കൂട്ടിച്ചേർത്തു.
2017 ൽ ടി20 ക്യാപ്റ്റനായ കോഹ്ലി നയിച്ച 45 മത്സരങ്ങളിൽ 27 ലും ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ടി20 പരമ്പര വിജയിച്ച കോഹ്ലി അന്താരാഷ്ട്ര ക്യാപ്റ്റനായി ഏറ്റവും ഫിഫ്റ്റി നേടിയ താരം കൂടിയാണ്. യു എ ഇയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് വിജയിച്ച് രാജകീയമായി കിങ് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.