ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 71 ആം സെഞ്ചുറിയ്ക്കുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്‌തുവെങ്കിലും ഫിഫ്റ്റി നേടിയതിന് തൊട്ടുപുറകെ ഇന്ത്യൻ ക്യാപ്റ്റൻ പുറത്താവുകയായിരുന്നു. സെഞ്ചുറി നേടാനായില്ലയെങ്കിലും ഈ ഫിഫ്റ്റിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. മുൻ നായകൻ എം എസ് ധോണിയെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്.
ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി ഇംഗ്ലണ്ടിൽ കോഹ്ലി നേടുന്ന ഏഴാമത്തെ 50+ സ്കോർ ആണിത്. ഇതോടെ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം കോഹ്ലി സ്വന്തമാക്കി. 6 തവണ ഇംഗ്ലണ്ടിൽ 50+ സ്കോർ നേടിയ എം എസ് ധോണിയെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്. സൗരവ് ഗാംഗുലി (4), മൊഹമ്മദ് അസറുദീൻ (3), വിജയ് ഹസാരെ (3) എന്നിവരാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്കും ധോണിയ്ക്കും പുറകിലുള്ളത്.
ടെസ്റ്റിലെ തന്റെ 27 ആം ഫിഫ്റ്റി നേടിയാണ് വിരാട് കോഹ്ലി പുറത്തായത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസും വിരാട് കോഹ്ലി പൂർത്തിയാക്കി. സച്ചിൻ ടെണ്ടുൽക്കർക്കും രാഹുൽ ദ്രാവിഡിനും ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ബാറ്റ്‌സ്മാനും കൂടിയാണ്.
വെറും 490 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലി 23,000 റൺസ് പിന്നിട്ടിരിക്കുന്നത്. 522 ഇന്നിങ്സിൽ 23000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെയാണ് കോഹ്ലി പിന്നിലാക്കിയത്.
544 ഇന്നിങ്സിൽ നിന്നും 23000 റൺസ് റിക്കി പോണ്ടിങാണ് ഈ റെക്കോർഡിൽ കോഹ്ലിയ്ക്കും സച്ചിനും പുറകിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കർ, കുമാർ സംഗക്കാര, റിക്കി പോണ്ടിങ്, മഹേള ജയവർധനെ, ജാക്ക് കാലിസ്, രാഹുൽ ദ്രാവിഡ് എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് നേടിയിട്ടുള്ളത്.