തന്റെ ക്രിക്കറ്റ് കരിയറിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ താൻ ഭയപ്പെട്ടിരുന്നത് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ആയിരുന്നുവെന്ന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. സെവാഗിനോളം സച്ചിനെ താൻ ഭയപ്പെട്ടിരുന്നില്ലയെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു.
” ചില ബാറ്റ്‌സ്മാന്മാർ എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കാരണം മത്സരം നടക്കുന്ന ദിവസങ്ങളിൽ അവർ മികച്ച മൂഡിൽ ആയിരിക്കും, ആ ദിവസം എല്ലാം അവർക്ക് അനുകൂലമാകും. ഞാൻ എന്തുതന്നെ ചെയ്‌താലും അത് ശരിയാകില്ല. ഒരുപാട് ബാറ്റ്‌സ്മാന്മാർ ഞങ്ങൾക്കെതിരെ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടിയിട്ടുണ്ട്. അതിൽ വീരേന്ദർ സെവാഗിന് മാത്രമാണ് ട്രിപ്പിൾ സെഞ്ചുറി നഷ്ട്ടമായിട്ടുള്ളത്. “
” രണ്ട് പേർക്കെതിരെ ബൗൾ ചെയ്യാനാണ് ഞാൻ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളത്. അതിലൊന്ന് വീരേന്ദർ സെവാഗാണ് മറ്റൊരാൾ ബ്രയാൻ ലാറയും ” മുത്തയ്യ മുരളീധരൻ പറഞ്ഞു.
” സെവാഗ് വളരെ അപകടകാരിയായിരുന്നു. അവനെതിരെ ഞങ്ങൾ ഡീപ് ഫീൽഡർമാരെ നിർത്തിയിരുന്നു. കാരണം അവൻ ബൗണ്ടറി നേടാൻ ശ്രമിക്കുമെന്ന് എനിക്കറിയാം. അവന് വേണ്ടതെന്താണോ അതവൻ ചെയ്തിരിക്കും. അവന്റെ ദിവസത്തിൽ അവന് തോന്നുന്ന ആർക്കെതിരെയും അവൻ ആക്രമിച്ച് കളിക്കും. അതുകൊണ്ട് തന്നെ അവനെതിരെ ഞങ്ങൾ ഡിഫൻസീവായി ഫീൽഡർമാരെ നിർത്തുകയും അവൻ തെറ്റുവരുത്താൻ കാത്തിരിക്കുകയും ചെയ്യും. ” മുരളീധരൻ പറഞ്ഞു.
” എന്നാൽ വീരേന്ദർ സെവാഗ് എന്താണ് ചെയ്യുകയെന്നും രണ്ടര മണിക്കൂറോളം താൻ കളിക്കുമെന്ന് ഉറപ്പുവരുത്തുകയും 150 റൺസിലധികം നേടുകയും ചെയ്യും. ആ ദിനം മുഴുവൻ കളിക്കുകയാണെങ്കിൽ 300 റൺസെങ്കിലും അവൻ നേടും, അത്തരത്തിലുള്ള മനോഭാവമായിരുന്നു അവന്റെത്. അതുകൊണ്ട് തന്നെ അവനെ പോലെയുള്ള താരങ്ങൾ വളരെ അപകടകാരികളാണ് ”
” സച്ചിനെതിരെ ബൗൾ ചെയ്യാൻ എനിക്ക് ഭയമുണ്ടായിരുന്നില്ല. കാരണം സച്ചിൻ സെവാഗിനെ പോലെ നിങ്ങളെ ഉപദ്രവിക്കില്ല. എന്നാൽ സച്ചിനെ പുറത്താക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം അദ്ദേഹം വിക്കറ്റ് സംരക്ഷിച്ചുകൊണ്ടാണ് കളിക്കുക. ബോളിനെ നന്നായി അദ്ദേഹം മനസ്സിലാക്കും. എന്നാൽ എന്റെ കരിയറിൽ സച്ചിൻ ഓഫ് സ്പിന്നിനെതിരെ അൽപ്പം ബുദ്ധിമുട്ടിയിരുന്നു. ” മുരളീധരൻ കൂട്ടിച്ചേർത്തു.