ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ജെയിംസ് ആന്ഡേഴ്സനെതിരെ ബുംറയുടെ ഷോർട്ട് ബോൾ അറ്റാക്കിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകാമെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആൻഡേഴ്സണെ പരിക്കേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശ്യമെന്നും മഞ്ജരേക്കർ പറഞ്ഞു.
മൂന്നാം ദിനത്തിലാണ് ജെയിംസ് ആൻഡേഴ്സണെതിരെ ബുംറ ഷോർട്ട് ബോളുകൾ പ്രയോഗിച്ചത്. ചില പന്തുകൾ ആൻഡേഴ്സന്റെ ശരീരത്തിൽ കൊള്ളുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നിങ്‌സ് അവസാനിച്ച ശേഷം പവലിയനിലേക്ക് മടങ്ങുമ്പോഴാണ് ആൻഡേഴ്സണും ബുംറയടക്കമുള്ള ഇന്ത്യൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്.
” വളരെ പെട്ടെന്നാണ് ആൻഡേഴ്സന്റെ ശരീരം ലക്ഷ്യമാക്കി ബുംറ ബൗൾ ചെയ്യാൻ ആരംഭിച്ചത്. ബുംറ സാധാരണ ഇങ്ങനെ പന്തെറിയാറില്ല. ആദ്യ മത്സരത്തിലെ പോലെ വേഗതയിൽ ഒരു ഫുൾ ഡെലിവറിയിലൂടെ ആൻഡേഴ്സണെ ബുംറ പുറത്താക്കുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചത്. “
” എതിർടീമിലെ പ്രധാന താരത്തെ അൽപ്പം മയപ്പെടുത്തുക, അല്ലെങ്കിൽ ഭയപെടുത്തുക, അല്ലെങ്കിൽ പരിക്കേൽപ്പിച്ച് ഇംഗ്ലണ്ടിന്റെ പ്രധാന ആയുധത്തെ തകർക്കുക, ഇത് വിരാട് കോഹ്ലിയുടെ പ്ലാനാണെന്ന് ഞാൻ കരുതുന്നു, അത് ബുംറ പ്രാവർത്തികമാക്കുകയായിരുന്നു. ” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
” കാരണം എന്തുതന്നെയായാലും എനിക്കത് വളരെയധികം ഇഷ്ട്ടപ്പെട്ടു. കാരണം എന്റെ കരിയറിൽ ഒരു ക്യാപ്റ്റനും എതിർടീമിലെ ഫാസ്റ്റ് ബൗളർമാരെ ഭയന്ന് ഇത്തരത്തിൽ ഒരിക്കലും ചെയ്തിട്ടില്ല. ഇതാണ് വിരാട് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
” അവൻ അഗ്രസീവാണ് അവന് ആരെയും ഭയമില്ല. അവന്റെ ഇതേ സ്വഭാവമായിരിക്കില്ല ഇന്ത്യൻ ടീമിന്റെത്. എന്നാൽ അവർ അവനിൽ നിന്നും ചിലത് ഉൾക്കൊള്ളുന്നു. മൂന്നാം ദിനത്തിന്റെ അവസാനം ഇന്ത്യയുടെ ഈ പ്ലാൻ ജെയിംസ് ആൻഡേഴ്സണെ ബാധിച്ചതായി നമുക്ക് കാണാം. ഒരു പ്ലേയറെന്ന നിലയിലുള്ള ശാന്തത അവന് നഷ്ടമായി. അവന്റെ അഹംഭാവത്തിനും മുറിവേറ്റതായി എനിക്ക് തോന്നി. ” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.