ലോർഡ്സ് ടെസ്റ്റിലെ ഇന്ത്യൻ വിജയത്തിൽ ഏറ്റവും നിർണായകമായത് ചേതേശ്വർ പുജാരയുടെയും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും കൂട്ടുകെട്ടാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം വിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. പലരും ഇരുവരുടെയും മെല്ലെപ്പോക്കിനെ വിമർശിക്കുമ്പോൾ ഇന്ത്യൻ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് ഇരുവരുമാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വിശദീകരിച്ചു.
24 ആം ഓവറിൽ വിരാട് കോഹ്ലി പുറത്താവുമ്പോൾ 55 റൺസിന് 3 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് വേണ്ടി 100 റൺസ് ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തിരുന്നു. രഹാനെ 146 പന്തിൽ 61 റൺസും ചേതേശ്വർ പുജാര 206 പന്തിൽ 45 റൺസും നേടിയാണ് പുറത്തായത്. പിന്നീടെത്തിയ ജഡേജയും പന്തും അടക്കമുള്ളവർ പരാജയപെട്ടപ്പോൾ ഒമ്പതാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത ബുംറയും ഷാമിയുമാണ് ഇന്ത്യയുടെ ലീഡ് 250 കടത്തിയത്.
” ഈ വിജയത്തിൽ ഏറ്റവും നിർണായക പങ്ക് അവരുടേതാണ്. റൺസിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അത് ശരിയാണെന്നും അതിലെന്താണ് പ്രശ്നമെന്നും ചോദിക്കും. എന്നാൽ അവർ ബാറ്റ് ചെയ്യവെ ഇത്രയും പതുക്കെ കളിച്ചാൽ ഒന്നും നടക്കാൻ പോകുന്നില്ലയെന്നും വിജയിക്കാനുള്ള അവസരമുണ്ടാകില്ലയെന്നും ഒരുപാട് ആളുകൾ പറഞ്ഞിരുന്നു. ”
” പുജാരയെയും രഹാനെയെയും പറ്റിയാണ് ഞാൻ പറയുന്നത്. അവർ ആ സെഷൻ മുഴുവൻ ബാറ്റ് ചെയ്യുകയും രണ്ടാം സെഷനിൽ 49 റൺസ് നേടുകയും ചെയ്തു. അവർ ആ തരത്തിൽ ബാറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ നാലാം ദിനം തന്നെ ബാഗ് പാക്ക് ചെയ്ത് അടുത്ത ടെസ്റ്റിനായി ഇന്ത്യ ലീഡ്സിലേക്ക് പോകേണ്ടി വന്നേനെ. തീർച്ചയായും അവർ ഈ വിജയിക്കുകയില്ലായിരുന്നു. ” ആകാശ് ചോപ്ര പറഞ്ഞു.
” ഇരുവരും സമ്മർദ്ദത്തിലായിരുന്നു. ഒരുപാട് പേർ പുജാരയെ ഒഴിവാക്കാൻ പറയുന്നു, ചിലരാകട്ടെ രഹാനെയെ ഒഴിവാക്കണമെന്നും എന്നാൽ ഈ പ്രകടനത്തോടെ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ടെന്ന് അവർ തെളിയിച്ചു. കുറച്ചുസമയത്തേക്കെങ്കിലും ഈ ആവശ്യങ്ങൾ നിർത്താൻ അവർക്ക് കഴിഞ്ഞു. പുജാരയെയും രഹാനെയെയും ഒഴിവാക്കേണ്ട സമയമായിട്ടില്ല. ” ആകാശ് ചോപ്ര പറഞ്ഞു.