ലോർഡ്സിലെ തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂ ബോൾ കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിച്ച സിറാജ് തുടർച്ചയായ പന്തുകളിൽ വിക്കറ്റ് നേടുകയും ചെയ്തു. ഡൊമിനിക് സിബ്‌ലിയെയും ഹസീബ് ഹമീദിനെയുമാണ് തുടർച്ചയായ പന്തുകളിൽ സിറാജ് പുറത്താക്കിയത്.
ടീയ്ക്ക് പിരിഞ്ഞ ശേഷമുള്ള ആദ്യ ഓവറിലാണ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ മൊഹമ്മദ് സിറാജ് വീഴ്ത്തിയത്. പതിഞ്ചാം ഓവറിലെ രണ്ടാം പന്തിൽ 44 പന്തിൽ 11 റൺസ് നേടിയ ഡൊമിനിക് സിബ്‌ലെയെ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ സിറാജ് തൊട്ടടുത്ത പന്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയ ഹസീബ് ഹമീദിന്റെ കുറ്റിതെറിപ്പിച്ചു.
വീഡിയോ ;
https://twitter.com/SonySportsIndia/status/1426201484778119174?s=19
https://twitter.com/Cricketracker/status/1426201710062555142?s=19
നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 364 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ദിനം 276 ന് മൂന്ന് എന്ന ശക്തമായ നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 88 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 250 പന്തിൽ 129 റൺസ് നേടിയ കെ എൽ രാഹുൽ 145 പന്തിൽ 83 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു.
ക്യാപ്റ്റൻ വിരാട് കോഹ്ലി 42 റൺസും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 37 റൺസും രവീന്ദ്ര ജഡേജ 42 റൺസും നേടി പുറത്തായപ്പോൾ 1 റൺ മാത്രം നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും 9 റൺ നേടിയ സീനിയർ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയും നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി 5 വിക്കറ്റും റോബിൻസൺ, മാർക്ക് വുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊയിൻ അലി ഒരു വിക്കറ്റും നേടി.