ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തോടെ ടെസ്റ്റ് കരിയറിലെ തന്റെ ആറാമത്തെ സെഞ്ചുറി നേടിയ കെ എൽ രാഹുൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു.
കെ എൽ രാഹുലിന്റെയും രോഹിത് ശർമ്മയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്. 127 റൺസ് നേടിയ കെ എൽ രാഹുലിനൊപ്പം 1 റൺ നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്. 83 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമ്മ, 9 റൺ നേടിയ ചേതേശ്വർ പുജാര, 42 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നഷ്ട്ടമായത്.
ക്രിക്കറ്റിന്റെ തറവാട് എന്നറിയപ്പെടുന്ന ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറെന്ന അപൂർവ്വനേട്ടം തകർപ്പൻ പ്രകടനത്തോടെ കെ എൽ രാഹുലിനെ തേടിയെത്തി. 31 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്സിൽ ഒരു ഇന്ത്യൻ ഓപ്പണർ സെഞ്ചുറി നേടുന്നത്.
https://twitter.com/SonySportsIndia/status/1425873047282585601?s=19
ഇതിനുമുൻപ് 1990 ൽ നിലവിലെ ഇന്ത്യൻ കോച്ച് കൂടിയായ രവി ശാസ്ത്രിയും 1952 ൽ വിനൂ മങ്കാദുമാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ളത്.
ലോർഡ്സിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് കെ എൽ രാഹുൽ. വിനൂ മങ്കാദ്, ദിലിപ് വെങ്സർക്കാർ, ഗുണ്ടപ്പ വിശ്വനാഥ്, രവി ശാസ്ത്രി, മൊഹമ്മദ് അസറുദീൻ, സൗരവ് ഗാംഗുലി, അജിത് അഗാർക്കർ, രാഹുൽ ദ്രാവിഡ്, അജിങ്ക്യ രഹാനെ എന്നിവരാണ് കെ എൽ രാഹുലിന് മുൻപ് ലോർഡ്സിൽ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.