ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇന്ത്യയുടെ ബൗളിങ് നിര ഇംഗ്ലണ്ടിനെ തകർത്തുവെന്നും ഇന്ത്യയുടെ ഏറ്റവും ശക്തമായ ഫാസ്റ്റ് ബൗളിങ് നിരയാണ് ഇതെന്നും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ നിലവിലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വ്യത്യസ്തരാകുന്നതെങ്ങനെയെന്നും ഇൻസമാം ഉൾ ഹഖ് പറഞ്ഞു.
മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 183 റൺസിനും രണ്ടാം ഇന്നിങ്‌സിൽ 303 റൺസിനും ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു. മത്സരത്തിൽ മുഴുവൻ വിക്കറ്റുകളും ഇന്ത്യയ്ക്ക് വേണ്ടി നേടിയത് ഫാസ്റ്റ് ബൗളർമാരായിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ മുഴുവൻ വിക്കറ്റുകളും ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ നേടുന്നത്. ഇതിനുമുൻപ് 2018 ജോഹനാസ്ബർഗ് ടെസ്റ്റിൽ 20 വിക്കറ്റുകളും ഇന്ത്യൻ ഫാസ്റ്റ് ബൗളർ നേടിയിരുന്നു.
” ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ പരമ്പരയുടെ താളമൊരുക്കി. തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിനെ പിന്നിലാക്കാൻ അവർക്ക് സാധിച്ചു. സബ്കോണ്ടിനെന്റിലെ ബൗളർമാർ ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റിൽ ബുദ്ധിമുട്ട് നേരിടേണ്ടതാണ്, കാരണം ഇംഗ്ലണ്ടിൽ ബൗൾ ചെയ്യേണ്ട ലൈൻ വ്യത്യസ്തമാണ്. എന്നാൽ ഇന്ത്യൻ ടീമിന്റെ ബൗളർമാർ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയെ തകർത്തു. ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.
മത്സരത്തിൽ ബുംറ രണ്ട് ഇന്നിങ്സിൽ നിന്നുമായി 9 വിക്കറ്റ് വീഴ്ത്തിയപ്പോൾ മൊഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ എന്നിവർ നാല് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീതവും നേടി.
” ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി ബുംറ ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. ജോ റൂട്ട് ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയിരുന്നു. എന്നാൽ അവനെ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ അവൻ അനുവദിച്ചില്ല. മറ്റു പേസർമാരായ മൊഹമ്മദ് ഷാമി, സിറാജ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇത്തരത്തിലൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയെ ഞാൻ മുൻപെങ്ങും കണ്ടിട്ടില്ല. ഇതിനമുൻപും മികച്ച ഫാസ്റ്റ് ബൗളർമാരെ ടീം ഇന്ത്യ വളർത്തിയെടുത്തിട്ടുണ്ട്. എന്നാൽ ഈ കാലഘട്ടത്തിലെ പേസർമാർക്ക് ഫാസ്റ്റ് ബൗളർമാരുടെ തനതായ അഗ്രഷനുണ്ട്. ഇത്രയും അഗ്രഷനുള്ള പേസർമാരുണ്ടെങ്കിൽ ഇത്തരം പ്രകടനങ്ങൾ തീർച്ചയായും ഉണ്ടാകും ” ഇൻസമാം ഉൾ ഹഖ് കൂട്ടിച്ചേർത്തു.