ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 38 റണ്‍സിന്റെ ജയം. കൊളംബൊ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.1 ഓവറില്‍ 126ന് എല്ലാവരും പുറത്തായി.
ഭുവനേശ്വര്‍ കുമാര്‍ നാലും ദീപക് ചാഹര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, സൂര്യകുമാര്‍ യാദവ് (50), ശിഖര്‍ ധവാന്‍ (46) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (20 പന്തില്‍ 27) ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.
165 വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 50 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മിനോദ് ഭാനുക (10), ധനഞ്ജയ ഡിസല്‍വ (9), അവിഷ്‌ക ഫെര്‍ണാണ്ടോ (26) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. തുടക്കത്തിലെ ഈ തകര്‍ച്ചയില്‍ നിന്ന് ആതിഥേയര്‍ക്ക് രക്ഷപ്പെടാനായില്ല. ചരിത് അസലങ്ക (44) ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്കായി ചാമിക കരുണാരത്‌നെ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓൾ റൗണ്ടർ താരം ഹാർദിക് പാണ്ഡ്യയുടെ കൈയിൽ നിന്നും ബാറ്റ് ലഭിച്ചിരുന്നു. പിന്നാലെ ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പ്രവർത്തി ഹാർദിക്കിന് കൈയടി നേടി കൊടുത്തിരുന്നു.
https://twitter.com/RidlerBerlin/status/1419542635748884481?s=19
ഇപ്പൊഴിതാ ഹാർദിക് പാണ്ഡ്യയ്ക്ക് നന്ദി പറഞ്ഞ് ചാമിക കരുണാരത്‌നെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുകയാണ്. “എന്റെ റോൾ മോഡലിൽ നിന്ന് ബാറ്റ് ലഭിച്ചതിൽ അഭിമാനിക്കുന്നു. നിങ്ങളുടെ ബാറ്റ് എനിക്ക് തന്നതിന് വളരെ നന്ദി, നിങ്ങൾ ഒരു ആശ്ചര്യജനകമായ മനുഷ്യനാണ്, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ” – ചാമിക കുറിച്ചു.