ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.3 ഓവറിൽ 126 റൺസ് നേടാനെ സാധിച്ചുള്ളൂ.
3.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് ശ്രീലങ്കയെ ചുരുക്കികെട്ടിയത്. ദീപക് ചഹാർ രണ്ട് വിക്കറ്റും ക്രുനാൽ പാണ്ഡ്യ, വരുൺ ചക്രവർത്തി, യുസ്വെന്ദ്ര ചഹാൽ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 26 പന്തിൽ 44 റൺസ് നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവിന്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. അന്താരാഷ്ട്ര ടി20യിലെ തന്റെ രണ്ടാം ഫിഫ്റ്റി നേടിയ സൂര്യകുമാർ 34 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 50 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റൻ ശിഖാർ ധവാൻ 36 പന്തിൽ 46 റൺസ് നേടിയപ്പോൾ സഞ്ജു സാംസൺ 20 പന്തിൽ 27 റൺസും ഇഷാൻ കിഷൻ 14 പന്തിൽ 20 റൺസും നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി ചമീര, ഹാസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. നേരത്തെ പര്യടനത്തിലെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.