അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം. മലയാളി താരം സഞ്ജു സാംസനടക്കം അഞ്ച് ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചതോടെ അപൂർവ്വപട്ടികയിൽ ഇടംനേടിയിരിക്കുകയാണ് ഈ മത്സരം.
സഞ്ജു സാംസനൊപ്പം കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതൻ സക്കറിയ, രാഹുൽ ചഹാർ എന്നിവരാണ് അവരുടെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 1980 ന് ശേഷം ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തിൽ 5 ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചത്. ഇതിനുമുൻപ് 41 വർഷങ്ങൾക്ക് 1980 ൽ മെൽബണിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലാണ് 5 താരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിക്കുന്ന പരമ്പര കൂടിയാണിത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തോടെ സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഏകദിന അരങ്ങേറ്റം കുറച്ചിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് മലയാളി താരം സഞ്ജു സാംസൺ ഏകദിന അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 2015 ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരായ ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സഞ്ജു 6 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മത്സരത്തിൽ 46 പന്തിൽ 46 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് സാധിച്ചു. 5 ഫോറും ഒരു സിക്സും മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നേടിയത്.