ഒരേ സമയം ഇന്ത്യ രണ്ട് മത്സരങ്ങൾ കളിക്കുന്ന കാഴ്ച്ചയ്ക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഒരു മത്സരം ശ്രീലങ്കയ്ക്കെതിരെ ആയിരുന്നുവെങ്കിൽ മറ്റൊരു മത്സരം ഇംഗ്ലണ്ടിൽ കൗണ്ടി ഇലവനെതിരെയായിരുന്നു. ശ്രീലങ്കയ്ക്കെതിരെ മൂന്ന് വിക്കറ്റിന്റെ ആവേശവിജയം നേടിയപ്പോൾ കൗണ്ടി ഇലവനെതിരെ നടക്കുന്ന പരിശീലന മത്സരത്തിലെ ആദ്യ ദിനത്തിൽ ഭേദപ്പെട്ട സ്കോർ നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിനടയും ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ മത്സരം ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീം വീക്ഷിക്കുകയും ചെയ്തു.
ബിസിസിഐ ഔദ്യോഗിക പേജിലൂടെയാണ് ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീം ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മത്സരം വീക്ഷിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. കോഹ്ലിയും രോഹിത് ശർമ്മയും കോച്ച് രവി ശാസ്ത്രിയും അടക്കമുള്ളവർ മത്സരം കണ്ടിരുന്നു.
വീഡിയോ :
https://twitter.com/BCCI/status/1417558786974306304?s=19
ശ്രീലങ്കയ്ക്കെതിരെ ആവേശവിജയം നേടിയ ഇന്ത്യൻ ടീമിനെ ട്വിറ്ററിലൂടെ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടക്കമുള്ളവർ അഭിനന്ദിച്ചിരുന്നു.
ചെറിയ പരിക്കുകൾ ഉള്ളതിനാൽ കോഹ്ലിയും രഹാനെയും പരിശീലനമത്സരത്തിൽ കളിച്ചിരുന്നില്ല. രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്.
മുൻനിര ബാറ്റ്സ്മാന്മാർ പരാജയപെട്ട മത്സരത്തിൽ 101 റൺസ് നേടിയ കെ എൽ രാഹുലും, 75 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം ടൂർണമെന്റിലെ ആദ്യ പരമ്പര കൂടിയാണിത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ ആവേശവിജയം നേടിയത്. ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു.
ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹാർ 82 പന്തിൽ പുറത്താകാതെ 69 റൺസും സൂര്യകുമാർ യാദവ് 44 പന്തിൽ 53 റൺസും നേടി. ഒരു ഘട്ടത്തിൽ 193 റൺസിന് ഏഴ് വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യയെ എട്ടാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്ത് ദീപക് ചഹാറും ഭുവനേശ്വർ കുമാറുമാണ് വിജയത്തിലെത്തിച്ചത്.