Skip to content

അരങ്ങേറ്റത്തിൽ തിളങ്ങി ഇഷാൻ കിഷൻ, തകർത്താടി ധവാനും പൃഥ്വി ഷായും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ക്യാപ്റ്റൻ ശിഖാർ ധവന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെയും ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 36.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്ന് ഇന്ത്യ അനായാസ വിജയം നേടിയത്.

( Picture Source : Twitter / ICC )

തകർപ്പൻ തുടക്കമാണ് പൃഥ്വി ഷാ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 58 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 24 പന്തിൽ 9 ഫോറടക്കം 43 റൺസ് നേടിയാണ് ഷാ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനും തകർത്തടിച്ചു. ആദ്യ പന്തിൽ സിക്സ് പറത്തിയ ഇഷാൻ കിഷൻ അരങ്ങേറ്റ ഏകദിനത്തിൽ ഫിഫ്റ്റി നേടുകയും ചെയ്തു. 42 പന്തിൽ 8 ഫോറും 2 സിക്സുമടക്കം 59 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : Twitter )

ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ ശിഖാർ ധവാൻ 95 പന്തിൽ 86 റൺസ് നേടി പുറത്താകാതെ നിന്നു. 6 ഫോറും ഒരു സിക്‌സും മത്സരത്തിൽ ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. മനീഷ് പാണ്ഡെ 40 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവ് 20 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : Twitter / ICC )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 35 പന്തിൽ 43 റൺസ് നേടിയ കരുണരത്നെ, 39 റൺസ് നേടിയ ക്യാപ്റ്റൻ ഷണക എന്നിവരുടെ മികവിലാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹാർ, യുസ്വെന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജൂലൈ 20 നാണ് പരമ്പരയിലെ അടുത്ത മത്സരം.

( Picture Source : Twitter / ICC )