മുൻനിര താരങ്ങൾ ആരുംതന്നെയില്ലാതെ മൂന്നാംനിര ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്ഥാന്റെ പ്രകടനം കണ്ടപ്പോൾ ഇംഗ്ലണ്ട് കളിച്ചത് ശ്രീലങ്കയാടാണെന്ന് തോന്നിപോയെന്നും പാകിസ്ഥാൻ ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ കമ്രാൻ അക്മൽ പറഞ്ഞു.
മത്സരത്തിൽ 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 35.2 ഓവറിൽ 141 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടപെട്ടിരുന്നു. 67 പന്തിൽ 47 റൺസ് നേടിയ ഫഖർ സമാൻ മാത്രമാണ് പാകിസ്ഥാൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് നാല് വിക്കറ്റും ക്രെയ്‌ഗ് ഓവർടൺ, മാത്യൂ പാർക്കിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടിയിരുന്നു.
മറുപടി ബാറ്റിങിൽ 69 പന്തിൽ 68 റൺസ് നേടിയ ഡേവിഡ് മലാന്റെയും 50 പന്തിൽ 58 റൺസ് നേടിയ സാക്ക് ക്രോലിയുടെയും 21.5 ഓവറിൽ ഇംഗ്ലണ്ട് വിജയം നേടി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് പുറകെ മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഇംഗ്ലണ്ട് പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
https://twitter.com/ICC/status/1413178243297943552?s=19
” പാകിസ്ഥാൻ കളിച്ചത് കണ്ടപ്പോൾ ശ്രീലങ്ക ഇംഗ്ലണ്ടിൽ നിന്നും മടങ്ങിയില്ലെന്നാണ് തോന്നിയത്. ഇംഗ്ലണ്ട് ശ്രീലങ്കയോട് കളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. പാകിസ്ഥാൻ ചെയ്യേണ്ടതെന്താണോ അതാണ് ഇംഗ്ലണ്ട് ചെയ്തത്. എതിർടീമിനെ വെറും 141 റൺസിൽ ഓൾ ഔട്ടാക്കി. ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി ഗംഭീരമായിരുന്നു. ” കമ്രാൻ അക്മൽ പറഞ്ഞു.
” നമ്മുടെ പ്രകടനം എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പി എസ് എല്ലിൽ കളിച്ച സൗത്താഫ്രിക്കയെ പരാജയപെടുത്തിയ മികച്ച ടീമാണ് പാകിസ്ഥാന് ഉണ്ടായിരുന്നത്. വിജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ ക്യാരക്ടർ പ്രകടിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ക്രിക്കറ്റോ അല്ലെങ്കിൽ സെലക്ഷനോ ശരിയായ ദിശയിലല്ല. ” കമ്രാൻ അക്മൽ കൂട്ടിച്ചേർത്തു.