രോഹിത് ശർമ്മ വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനാണെന്ന് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. ഏഷ്യ കപ്പിലാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി താൻ ശ്രദ്ധിച്ചതെന്നും രോഹിത് ഒരു നാച്ചുറൽ ക്യാപ്റ്റനാണെന്നും മികച്ച ക്യാപ്റ്റന്മാർ ശരീരചേഷ്‌ടകൾ കാണിക്കുന്നവരല്ലെന്നും അവർ കാണിക്കേണ്ടത് സൂക്ഷ്മതയാണെന്നും സൽമാൻ ബട്ട് പറഞ്ഞു.
” വ്യക്തിപരമായ രോഹിത് ശർമ്മയാണ് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനായി എനിക്ക് തോന്നുന്നത്. ഏഷ്യ കപ്പിലാണ് അവന്റെ ക്യാപ്റ്റൻസിയിലെ മികവ് ഞാൻ ശ്രദ്ധിച്ചത്. പകരക്കാരനായ ക്യാപ്റ്റനായാണ് അവൻ എത്തിയത്. രോഹിത് നാച്ചുറൽ ക്യാപ്റ്റനാണ്, മറുഭാഗത്ത് കോഹ്ലിയുടെ കീഴിൽ ഇന്ത്യ അഞ്ച് വർഷത്തോളം ഒന്നാം സ്ഥാനത്താണ്. എന്നിരുന്നാലും വലിയ മത്സരങ്ങളിൽ ടീമിനെ വിജയിപ്പിക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആളുകൾ അവന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കും. ” സൽമാൻ ബട്ട് പറഞ്ഞു.
” നിങ്ങൾ ഒരു മികച്ച ക്യാപ്റ്റൻ ആയിരുന്നിരിക്കാം. എന്നാൽ വലിയ ടൂർണമെന്റുകൾ വിജയിക്കാൻ സാധിച്ചില്ലയെങ്കിൽ സാധാരണ ജനങ്ങൾ നിങ്ങളെ ഓർമിക്കില്ല. നിങ്ങൾ ഒരുപക്ഷേ മികച്ച ക്യാപ്റ്റനാകാം, മികച്ച പദ്ധതികളും ഉണ്ടാകാം എന്നാൽ ബൗളർമാർക്ക് അത് പ്രാവർത്തികമാക്കാൻ സാധിച്ചേക്കില്ല, അതുകൊണ്ട് തന്നെ ഭാഗ്യം നിങ്ങളുടെ പക്കൽ വേണം. ടൂർണമെന്റുകൾ വിജയിക്കുന്ന ക്യാപ്റ്റന്മാരെ മാത്രമേ ആളുകൾ ഓർമിക്കുകയുള്ളൂ. ” സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.
” ചില സമയങ്ങളിലാകട്ടെ മികച്ച ക്യാപ്റ്റനല്ലാതിരുന്നിട്ടും ടീമിന്റെ പ്രകടനത്തിന്റെ മികവിൽ നിങ്ങൾ ടൂർണമെന്റുകൾ വിജയിച്ചേക്കാം, അത് മികച്ച ക്യാപ്റ്റൻസിയല്ല, എന്നാൽ ലോകത്തിന് ടൂർണമെന്റുകൾ വിജയിക്കുന്നതാരോ അയാളാണ് മികച്ച ക്യാപ്റ്റൻ. ” സൽമാൻ ബട്ട് പറഞ്ഞു.
” വിരാട് കോഹ്ലി ഐസിസി ട്രോഫികളോ ഐ പി എല്ലോ വിജയിച്ചിട്ടില്ല. മികച്ച ശരീരഭാഷയുള്ള ലോകോത്തര താരമാണ് കോഹ്ലി, അവന്റെ എനർജി ലെവൽ മറ്റൊരു തരത്തിലാണ്. കളിക്കളത്തിൽ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ ക്യാപ്റ്റന്മാർ വികാരതീവ്രദയല്ല സൂക്ഷ്മതയാണ് പുലത്തേണ്ടത്. ” സൽമാൻ ബട്ട് പറഞ്ഞു.
” ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫയറും (കോഹ്ലി) ഐസും ( വില്യംസൺ ) തമ്മിലുള്ള പോരാട്ടമാണെന്ന് പറഞ്ഞിരുന്നു. ഐസിസി ട്രോഫികൾ നേടിയ ഭൂരിഭാഗം ക്യാപ്റ്റന്മാരും ഏതൊരു സന്ദർഭത്തിലും ശാന്തരായിരുന്നു. എന്നാൽ കോഹ്ലി എപ്പോഴും ശരീരചേഷ്ടകൾ കാണിക്കുന്നു. അവൻ ഏതെങ്കിലും ടൂർണമെന്റുകൾ വിജയിച്ചിരുന്നുവെങ്കിൽ ഞാൻ അഭിനന്ദിക്കുമായിരുന്നു, എന്നാൽ !!! ” സൽമാൻ ബട്ട് പറഞ്ഞു.