ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പുജാരയുടെ ബാറ്റിങ് ശൈലി ഇംഗ്ലണ്ടിൽ വിജയിക്കുകയില്ലയെന്നും അവന്റെ മെല്ലെപ്പോക്ക് നോൺ സ്‌ട്രൈക്കർ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സിൽ 54 പന്തിൽ 8 റൺസ് മാത്രം നേടിയാണ് പുജാര പുറത്തായത്. 36 പന്തുകൾ നേരിട്ട ശേഷമാണ് പുജാര ആദ്യ റൺ നേടിയത്. ട്രെൻഡ് ബോൾട്ടാണ് ചേതേശ്വർ പുജാരയെ പുറത്താക്കിയത്.
” ഓസ്‌ട്രേലിയയിൽ ബോൾ അധികനേരം സ്വിങ് ചെയ്യുകയില്ല, എന്നാൽ ഇംഗ്ലണ്ടിൽ പന്ത് പഴകിയാൽ പോലും സ്വിങ് ലഭിക്കും. അതുകൊണ്ട് തന്നെ ചേതേശ്വർ പുജാരയുടെ ടെക്നിക് ഇംഗ്ലണ്ടിൽ ചില പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ഫൈനലിൽ അവൻ കുറെയേറെ പന്തുകൾ നേരിട്ടാണ് ആദ്യ റൺ നേടിയത്. പുജാരയുടെ ഈ ബാറ്റിങ് ശൈലി മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന നോൺ സ്‌ട്രൈക്കർ ബാറ്റ്സ്മാനെ സമ്മർദ്ദത്തിലാക്കുകയും അക്ഷനാക്കുകയും വിക്കറ്റിലേക്ക് വഴിയൊരുക്കുകയും ചെയ്യും ” ബ്രാഡ് ഹോഗ് പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപെട്ടെങ്കിലും എതിർ ടീം ബൗളർമാരെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള ബാറ്റിങ് ശൈലി ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗുണം ചെയ്തെക്കുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
” ഒരുപാട് സമയം ബാറ്റ് ചെയ്യാനുള്ള അവന്റെ മനസ്സ് എനിക്കിഷ്ടമാണ്. ആദ്യ ഇന്നിങ്സിൽ ഒരുപാട് സമയം അവൻ ബാറ്റ് ചെയ്താൽ ബൗളർമാർ ക്ഷീണിതരാകും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പ്രായമുള്ള ബ്രോഡിനെയും ജെയിംസ് ആൻഡേഴ്സനെയും പോലെയുള്ള ബൗളർമാരെ ക്ഷീണിതരാക്കാൻ പുജാരയ്ക്ക് സാധിച്ചാൽ അത് ഇന്ത്യയ്ക്ക് ഗുണകരമാകും. ” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു .
ഇന്ത്യയ്ക്ക് വേണ്ടി 86 മത്സരങ്ങൾ കളിച്ചിട്ടുള്ള ചേതേശ്വർ പുജാര 46.31 ശരാശരിയിൽ 6252 റൺസ് നേടിയിട്ടുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 18 മത്സരങ്ങളിൽ നിന്നും 826 റൺസ് പുജാര നേടിയിരുന്നു.