ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. സതാംപ്ടണിലാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്.
രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരാണ് ടീമിലെ മറ്റു ബാറ്റ്സ്മാന്മാർ. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. പ്രവചനങ്ങൾ പോലെ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. 2014 ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടിൽ ഇരുവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ.
പതിനഞ്ചംഗ പ്രാഥമിക ടീമിലുണ്ടായിരുന്ന മൊഹമ്മദ് സിറാജ്, വൃദ്ധിമാൻ സാഹ, ഹനുമാ വിഹാരി, ഉമേഷ് യാദവ് എന്നിവർക്ക് ടീമിലിടം നേടാൻ സാധിച്ചില്ല.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി ( ക്യാപ്റ്റൻ ), അജിങ്ക്യ രഹാനെ ( വൈസ് ക്യാപ്റ്റൻ ), റിഷഭ് പന്ത് (wk), രവീന്ദ്ര ജാഡ, രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി.
https://twitter.com/BCCI/status/1405522436850782213?s=19
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനലിനായി ന്യൂസിലാൻഡ് എത്തുന്നത്. എഡ്ബാസ്റ്റണിലെ വിജയത്തിന് പുറകെ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താനും ന്യൂസിലാൻഡിന് സാധിച്ചിരുന്നു.
മറുഭാഗത്ത് ഓസ്‌ട്രേലിയയുടെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിലും പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഫൈനലിൽ വിജയിച്ചാൽ കിരീടനേട്ടത്തിനൊപ്പം ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യയ്ക്ക് സാധിക്കും.