ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണമെന്ന നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ. രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഒരേയൊരു മത്സരം മാത്രമുള്ളത് പോരായ്മയാണെന്നും 3 മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ വേണം വിജയികളെ കണ്ടെത്താനെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
ജൂൺ 18 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളുമുള്ളത്.
” ടി20 ലോകകപ്പോ ഏകദിന ലോകകപ്പോ നോക്കൂ, അവിടെ എതിരാളികളുമായി ഒരേയൊരു മത്സരം മാത്രമാണ് കളിക്കുന്നത്. അവിടെ ഫൈനലിൽ ഒരേയൊരു മത്സരം മാത്രമാണുള്ളത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് നോക്കൂ, ഓസ്‌ട്രേലിയക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പരയും ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുടെ പരമ്പരയും കളിച്ചു. എന്നിട്ട് നിങ്ങൾ ഫൈനലിലെത്തുമ്പോൾ ലഭിക്കുന്നത് ഒരേയൊരു മത്സരം മാത്രം. ” സച്ചിൻ പറഞ്ഞു.
” അതുകൊണ്ട് തന്നെ ഇതൊരു ടെസ്റ്റ് പരമ്പരയായി നടത്താമായിരുന്നു. എന്നാൽ അതിലേറെ വെല്ലുവിളികളുണ്ട്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളുടെയും ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ടിവരും. അതൊരു വെല്ലുവിളി തന്നെയാണ്. ” സച്ചിൻ പറഞ്ഞു.
” എന്നാൽ വരുംകാലങ്ങളിൽ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം അതിനുകണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യം തന്നെ നോക്കൂ, ആദ്യ കാലങ്ങളിൽ വിജയിയെ കണ്ടെത്തുന്നത് വരെ മത്സരം നീണ്ടിരുന്നു. അതായത് 6,7,8 ദിവസം വരെ മത്സരം നീണ്ടിരുന്നു. ഒരു കാലഘട്ടത്തിൽ വിശ്രമിത്തിനായി ഒരു ദിനം വരെ അനുവദിച്ചിരുന്നു. ഞാനും അതിന്റെ ഭാഗമായിട്ടുണ്ട്. ” സച്ചിൻ കൂട്ടിച്ചേർത്തു.
നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും മുൻപ് ഇതേ അഭിപ്രായം ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രിയും പങ്കുവച്ചിരുന്നു. ഫൈനലിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഗംഭീരമായിരിക്കുമെന്നും എന്നാൽ FTP ആരംഭിക്കുമെന്നതിനാൽ പെട്ടെന്ന് തന്നെ ഫൈനൽ പൂർത്തിയാക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.