ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു.
കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ അടക്കമുള്ളവരുടെ അഭാവത്തിൽ പോലും പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. റിഷഭ് പന്ത്, മൊഹമ്മദ് സിറാജ്, ശുഭ്മാൻ ഗിൽ, ഷാർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ തുടങ്ങിയ യുവതാരങ്ങളുടെ മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ 2-1 ന് പരാജയപെടുത്തിയത്.
” ലോകോത്തര ബാറ്റ്സ്മാനും ക്യാപ്റ്റനുമായ കോഹ്ലി മാറ്റി നിർത്തിയാൽ പോലും ഞങ്ങൾക്കെതിരെ അത്രയും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഊർജ സ്വരരായ യുവനിര അവർക്കുണ്ട്. ഭാവിയിൽ അവർ കൂടുതൽ ശക്തരായി മാറും. ” ഡേവിഡ് വാർണർ പറഞ്ഞു.
ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 68.50 ശരാശരിയിൽ 274 റൺസ് നേടിയ റിഷഭ് പന്താണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത്. 3 മത്സരങ്ങളിൽ നിന്നും 13 വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജായിരുന്നു പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായി ശക്തമായ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിലാകട്ടെ കെ എൽ രാഹുൽ, മായങ്ക് അഗർവാൾ അടക്കമുള്ള താരങ്ങൾ അവസരം ലഭിക്കാതെ പുറത്തിരിക്കുകയാണ്.
” ഐ പി എൽ വലിയൊരു പ്ലാറ്റ്ഫോമാണ്, കൂടാതെ അതിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിനും നൽകണം. ഈ യുവതാരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിന് സജ്ജമാക്കുവാൻ മികച്ച ജോലിയാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. അവർ ഞങ്ങൾക്കെതിരെ ഇവിടെ കളിച്ചപ്പോൾ അത് പ്രകടമായിരുന്നു. ഭാവിയിൽ ഇപ്പോഴുള്ളതുപോലെ ശക്തമായ ടെസ്റ്റ് ടീമായി മാറും. ” ഡേവിഡ് വാർണർ കൂട്ടിച്ചേർത്തു.