ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ സെവാഗ് അതിനുപിന്നിലെ കാരണവും വെളിപ്പെടുത്തി.
ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളുമുള്ളത്. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ ഏകപക്ഷീയമായ പരാജയപെടുത്തി ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് 2-0 ന് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലും ഇംഗ്ലണ്ടിനെ സ്വന്തം നാട്ടിലും പരാജയപെടുത്തിയ ആത്മവിശ്വാസത്തിലാണ് കോഹ്ലിപ്പടയെത്തുന്നത്.
” ജൂൺ 18 ന് വിക്കറ്റ് എങ്ങനെയാകുമെന്ന് എനിക്കറിയില്ല, എന്നാൽ എപ്പോഴും നിങ്ങളുടെ ശക്തി ഉപയോഗിച്ച് കളിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 5 സ്‌പെഷ്യലിസ്റ്റ് ബൗളർമാരുമായി ഇന്ത്യയ്ക്ക് കളിക്കാൻ സാധിച്ചാൽ അത് വലിയ കാര്യമായിരിക്കും. കാരണം നാലാം ദിനത്തിലും അഞ്ചാം ദിനത്തിലും സ്പിന്നർമാരുടെ പ്രകടനം നിർണായകമാകും. ” സെവാഗ് പറഞ്ഞു.
” രണ്ട് സ്പിന്നർമാരുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഗുണകരമാകും, കൂടാതെ അശ്വിനും ജഡേജയും കഴിവുള്ള ഓൾറൗണ്ടർമാരാണ്. അത് ബാറ്റിങ് നിരയ്ക്ക് കരുത്തേകും. ഇരുവരുമുണ്ടെങ്കിൽ ആറാം ബാറ്റ്സ്മാന്റെ ആവശ്യമില്ല. ” വീരേന്ദർ സെവാഗ് കൂട്ടിച്ചേർത്തു.
2014 ലാണ് ഇംഗ്ലണ്ടിൽ അവസാനമായി അശ്വിനും ജഡേജയും ഒരുമിച്ച് കളിച്ചത്. പര്യടനത്തിലാകട്ടെ മോശം പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. എന്നാൽ ഇക്കുറി തകർപ്പൻ ഫോമിലാണ് ഇരുവരുമുള്ളത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ബാറ്റിങിലും മികവ് പുലർത്താൻ ഇരുവർക്കും സാധിച്ചു.
ടിം സൗത്തീ – ട്രെൻഡ് ബോൾട്ട് ബൗളിങ് കോമ്പിനേഷൻ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നും ബോൾട്ടും രോഹിത് ശർമ്മയുമായുള്ള പോരാട്ടത്തിനാണ് താൻ കാത്തിരിക്കുന്നതെന്നും സെവാഗ് കൂട്ടിച്ചേർത്തു .