ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആന്ഡേഴ്സൻ. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ട് താരമെന്ന ചരിത്രനേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്.
2003 മേയ്ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സന്റെ 162 ആം ടെസ്റ്റ് മത്സരമാണിത്. 161 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ ക്യാപ്റ്റൻ കൂടിയായ അലസ്റ്റയർ കുക്കിന്റെ റെക്കോർഡാണ് ജെയിംസ് ആൻഡേഴ്സൺ തകർത്തത്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ ആൻഡേഴ്സൻ ഏഴാം സ്ഥാനത്തെത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സ്‌പെഷ്യലിസ്റ്റ് ബൗളർ കൂടിയാണ് ആൻഡേഴ്സൺ.
200 മത്സരങ്ങൾ കളിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ റെക്കോർഡിൽ തലപ്പത്തുള്ളത്. 168 മത്സരങ്ങൾ വീതം കളിച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ് സച്ചിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. 166 മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസാണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. 164 മത്സരങ്ങൾ വീതം കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്, മുൻ വെസ്റ്റിൻഡീസ് താരം ചന്ദ്രപോൾ എന്നിവരാണ് കാലിസിന് പുറകിലുള്ളത്.
162 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 616 വിക്കറ്റുകൾ ജെയിംസ് ആൻഡേഴ്സൻ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ കൂടിയാണ് ജെയിംസ് ആൻഡേഴ്സൻ. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ജെയിംസ് ആൻഡേഴ്സണ് മുൻപിലുള്ളത്.