ആദം ഗിൽക്രിസ്റ്റിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും വരവോടെയാണ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങൾ പൂർണമായും മാറിയതെന്ന് ദിനേശ് കാർത്തിക്. ആധുനിക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ വളരെ കുറഞ്ഞുവെന്നും ബാറ്റ്‌സ്മാന്മാരായ വിക്കറ്റ് കീപ്പർമാരാണ് ഇപ്പോഴുള്ളതെന്നും ദിനേശ് കാർത്തിക് പറഞ്ഞു.
” വിക്കറ്റ് കീപ്പിങ് ഇപ്പോൾ ഒരുപാട് മാറി. ഇക്കാലത്ത് ചുരുക്കം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരാണുള്ളത്. ഭൂരിഭാഗം പേരും ബാറ്റ്‌സ്മാന്മാരായ വിക്കറ്റ് കീപ്പർമാരാണ്. വിക്കറ്റ് കീപ്പർമാർ ബാറ്റിങിലും പങ്കുവഹിക്കണമെന്ന് ക്യാപ്റ്റന്മാർ ആഗ്രഹിക്കുന്നത്. മുൻ കുറെയധികം വിക്കറ്റ് കീപ്പർ – ബാറ്റ്‌സ്മാന്മാർ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആദം ഗിൽ ക്രിസ്റ്റിന്റെയും എം എസ് ധോണിയുടെയും വരവോടെ അതിൽ വലിയ മാറ്റം സംഭവിച്ചു. അവരിരുവരും ബാറ്റിങിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവരായിരുന്നു . ” ദിനേശ് കാർത്തിക് പറഞ്ഞു.
എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അതേ വർഷമാണ് ദിനേശ് കാർത്തിക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ധോണി ടീമിൽ സ്ഥാനമുറപ്പിച്ചപ്പോൾ സ്ഥിരമായി ഇന്ത്യൻ ഇലവനിൽ സ്ഥാനം നേടാൻ ദിനേശ് കാർത്തിക്കിന് സാധിച്ചില്ല.
” എല്ലാവരും സ്പോർട്സിൽ അവരുടെ ഏറ്റവും കഴിവ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഞാനും വ്യത്യസ്തനായിരുന്നില്ല. ചില സമയത്ത് എനിക്കതിന് സാധിച്ചു. ചില സമയത്ത് സാധിച്ചില്ല.എന്നാൽ എന്റെ ഇതുവരെയുള്ള യാത്രയെ തിരിഞ്ഞുനോക്കുമ്പോൾ എന്റെ പ്രകടനത്തിലും നേട്ടങ്ങളിലും എനിക്ക് അഭിമാനമുണ്ട്. ” ദിനേശ് കാർത്തിക് പറഞ്ഞു.
” അന്താരാഷ്ട്ര ക്രിക്കറ്റ് എപ്പോഴും ദുഷ്‌കരമാണ്. മറ്റെന്തെങ്കിലും നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾ തെറ്റായ സ്ഥാനത്താണ്. പ്രധാനപെട്ട കാര്യമെന്തെന്നാൽ ദുഷ്കരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത് ആസ്വദിക്കണം, അതാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മനോഹാരിത. എല്ലായ്പ്പോഴും നിങ്ങൾക്ക് മുൻപിൽ ചോദ്യങ്ങളുണ്ടാകും അതിന് നിങ്ങൾ ഉത്തരം കണ്ടെത്തണം. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.