ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം സമനിലയിലോ ടൈയിലോ കലാശിച്ചാൽ ഇന്ത്യയെയും ന്യൂസിലാൻഡിനെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 18 ന് സൗത്താപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്.
ഫൈനലിൽ മഴമൂലമോ മറ്റു പ്രശ്നങ്ങൾ മൂലം സമയം നഷ്ട്ടപെട്ടാൽ അത് മറികടക്കാനായി ജൂൺ 23 റിസർവ് ഡേയായും ഐസിസി അനുവദിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുൻപേ 2018 ലാണ് ഈ രണ്ട് തീരുമാനങ്ങളും എടുത്തതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഫൈനലിൽ 5 ദിനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മുന്നൊരുക്കത്തിന്റെ ഭാഗമായി റിസർവ് ഡേ അനുവദിച്ചത്. നഷ്ട്ടപെട്ട സമയം 5 ദിവസങ്ങളിൽ വീണ്ടെടുക്കാൻ സാധിക്കാതിരുന്നാൽ മാത്രമേ റിസർവ് ഡേ ഉപയോഗിക്കൂ. ഒപ്പം സമയം നഷ്ട്ടപെട്ടില്ലയെങ്കിൽ മത്സരം 5 ദിനം കൊണ്ട് അവസാനിക്കുകയും പോസിറ്റീവ് റിസർട്ട് ഉണ്ടായില്ലയെങ്കിൽ ഇരുടീമും കിരീടം പങ്കിടുകയും ചെയ്യും.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 17 മത്സരങ്ങളിൽ 12 ലും വിജയിച്ച് 72.2 ശതമാനം പോയിന്റ് നേടിയാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. മറുഭാഗത്ത് 11 മത്സരങ്ങളിൽ 7 മത്സരങ്ങളിൽ വിജയിച്ച് 70.0 ശതമാനം പോയിന്റ് നേടിയാണ് ന്യൂസിലാൻഡ് ഫൈനൽ യോഗ്യത നേടിയത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളുമുള്ളത്.
ന്യൂട്രൽ വേദി മാത്രമല്ല മത്സരത്തിനായി ഉപയോഗിക്കുന്ന പന്തും ന്യൂട്രലാണ്. ഇന്ത്യ ഹോമിൽ എസ് ജി പന്താണ് ഉപയോഗിക്കുന്നത്. ന്യൂസിലാൻഡാകട്ടെ സ്വന്തം നാട്ടിൽ കുക്കബുറ ബോളുകളാണ് ഉപയോഗിക്കുന്നത് എന്നാൽ ഫൈനലിൽ ഇംഗ്ലണ്ട് ടീം ഉപയോഗിക്കുന്ന ഗ്രേഡ് 1 ഡ്യൂക് ബോളായിരിക്കും ഉപയോഗിക്കുന്നത്.
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.