2 കളിക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതായി ബിസിസിഐ. സൺറൈസേഴ്സ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച ഐ പി എൽ എന്ന് പുനരാരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ എല്ലാവരുമായി ചേർന്നാലോചിച്ച ശേഷമാണ് ഈ ഐ പി എൽ സീസൺ സസ്പെൻഡ് ചെയ്യാൻ ബിസിസിഐ തീരുമാനിച്ചത്. ഐ പി എല്ലിന്റെ ഭാഗമായ എല്ലാവർക്കും ബയോബബിൾ വിട്ട് വീട്ടിലേക്ക് തിരിക്കാ മെന്നും ഐ പി എല്ലിന്റെ ഭാഗമായ എല്ലാവരെയും തിരിച്ച് നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും ചെയ്യുമെന്നും വാർത്താകുറിപ്പിൽ ബിസിസിഐ പറഞ്ഞു.
ഇന്നലെ കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബാലാജിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെതുടർന്ന് ഇന്നലെ നടക്കാനിരുന്ന കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചിരുന്നു. കൂടാതെ കൊൽക്കത്തയ്ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ഡൽഹി ക്യാപിറ്റൽസ് താരങ്ങളോട് ഐസൊലേഷനിൽ കഴിയാനും ബിസിസിഐ നിർദ്ദേശിച്ചിരുന്നു.
സീസണിൽ 29 മത്സരങ്ങൾ അവസാനിച്ചപ്പോൾ 8 മത്സരങ്ങളിൽ നിന്നും 6 വിജയം നേടിയ ഡൽഹി ക്യാപിറ്റൽസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 7 ൽ 5 വീതം മത്സരങ്ങളിൽ വിജയിച്ച ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് പോയിന്റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഏഴിൽ ഒരേയൊരു വിജയം നേടിയ സൺറൈസേഴ്സ് ഹൈദരാബാദാണ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത്.
8 മത്സരങ്ങളിൽ നിന്നും 380 റൺസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാനാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 331 റൺസ് നേടിയ കെ എൽ രാഹുൽ, 320 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ധവാന് പുറകിൽ ഉണ്ടായിരുന്നത്.