പഞ്ചാബ് കിങ്സിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആറാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം നേടിയത്.
47 പന്തിൽ പുറത്താകാതെ 6 ഫോറും 2 സിക്സുമടക്കം 69 റൺസ് നേടിയ ശിഖാർ ധവാന്റെ മികവിലാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം നേടിയത്. പൃഥ്വി ഷാ 22 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 39 റൺസ് നേടി വീണ്ടും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. സ്റ്റീവ് സ്മിത്ത് 22 പന്തിൽ 24 റൺസും ക്യാപ്റ്റൻ റിഷഭ് പന്ത് 11 പന്തിൽ 14 റൺസും നേടി പുറത്തായപ്പോൾ ഹെറ്റ്മയർ 4 പന്തിൽ 16 റൺസ് നേടി പുറത്താകാതെ നിന്നു.
പഞ്ചാബിന് വേണ്ടി റിലെ മെറഡിത്, ക്രിസ് ജോർദാൻ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 58 പന്തിൽ 8 ഫോറും 4 സിക്സുമടക്കം 99 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. അസുഖത്തെ തുടർന്ന് കെ എൽ രാഹുലിന് മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കഗിസോ റബാഡ നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആവേശ് ഖാൻ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സീസണിലെ ഡൽഹി ക്യാപിറ്റൽസിന്റെ ആറാം വിജയമാണിത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തെത്തി. മേയ് എട്ടിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം. മേയ് ആറിന് ആർ സി ബിയ്ക്കെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം.