റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്സിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ. സീസണിൽ ഏഴ് മത്സരങ്ങളിൽ നാലിലും പൂറാൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ ഈ മോശം റെക്കോർഡ് താരം സ്വന്തമാക്കിയത്.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 34 റൺസിന്റെ തകർപ്പൻ വിജയം പഞ്ചാബ് കിങ്സ് നേടിയിരുന്നു. 57 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും 46 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെയും മികവിൽ പഞ്ചാബ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബി യ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാറും 2 വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയുമാണ് ബാംഗ്ലൂരിനെ തകർത്തത്.
സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 28 റൺസ് നേടാൻ മാത്രമാണ് പൂറന് സാധിച്ചിട്ടുള്ളത്. ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്‌സ്മാന്മാരിലൊരാളായി പൂറൻ മാറി. ഇതിനമുൻപ് നാല് താരങ്ങൾ ഒരു ഐ പി എൽ സീസണിൽ നാല് തവണ ഡക്കായിട്ടുണ്ട്.
2009 ൽ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെർഷൽ ഗിബ്സ്, 2011 ൽ മിഥുൻ മൻഹാസ്, 2012 ൽ മനീഷ് പാണ്ഡെ, 2020 ൽ ശിഖാർ ധവാൻ എന്നിവരും നാല് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. എന്നാൽ ഇനിയും 7 മത്സരങ്ങൾ കൂടെ ശേഷിക്കെ ഒരു മത്സരത്തിൽ കൂടെ പൂജ്യത്തിന് പുറത്തായാൽ ഈ നാണക്കേട് നിക്കോളാസ് പൂറൻ ഒറ്റയ്ക്ക് വഹിക്കേണ്ടി വരും. അതിനിടെ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ അവസരം ലഭിക്കാതെയിരിക്കുമ്പോഴാണ് മോശം ഫോമിലും പൂറന് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 35.30 ശരാശരിയിൽ 353 റൺസ് നേടി മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സിന് വേണ്ടി താരം കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ ഇക്കുറി ആ ഫോം കണ്ടെത്താൻ പൂറന് സാധിച്ചിട്ടില്ല. മേയ് രണ്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം.