റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളു.
180 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിനെ നാലോവറിൽ 19 റൺസ് വഴങ്ങി ക്യാപ്റ്റൻ വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരെ പുറത്താക്കിയ ഹർപ്രീത് ബ്രാനാണ് തകർത്തത്. രവി ബിഷ്നോയ് നാലോവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റും റിലെ മെറഡിത്, മൊഹമ്മദ് ഷാമി, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
57 പന്തിൽ 7 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടിയത്. ക്രിസ് ഗെയ്ൽ 24 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 46 റൺസും ഹർപ്രീത് ബ്രാർ 17 പന്തിൽ 25 റൺസും നേടി.
ആർ സി ബിയ്ക്ക് വേണ്ടി ജാമിസൺ, 2 വിക്കറ്റും ഡാനിയേൽ സാംസ്, യുസ്വെന്ദ്ര ചഹാൽ, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരത്തിലെ വിജയത്തോടെ പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ആർ സി ബി മൂന്നാം സ്ഥാനത്ത് തുടർന്നു. മേയ് രണ്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. മേയ് മൂന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.