ഐ പി എൽ പതിനാലാം സീസണിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ എന്നിവർ പരിക്കേറ്റ് പുറത്തായതുകൂടാതെ ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈ എന്നിവർ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ടൂർണമെന്റിൽ പിന്മാറിയിരിക്കുകയാണ്.
ടൂർണമെന്റിൽ ഇനിയുമേറെ മത്സരങ്ങൾ ശേഷിക്കെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ, സൗത്താഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്താഫിസുർ റഹ്മാൻ എന്നീ നാല് വിദേശ താരങ്ങൾ മാത്രമാണ് ടീമിനൊപ്പമുള്ളത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കളിക്കാരെ ലോണിൽ നൽകണമെന്ന് ആവശ്യപെട്ട് രാജസ്ഥാൻ റോയൽസ് മറ്റു ടീമുകൾക്ക് കത്തയച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചതോടെ ട്രാൻഫർ വിൻഡോ ഓപ്പൺ ആയിട്ടുണ്ട്. ടീമിന് വേണ്ടി 2 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള താരങ്ങളെ ടീമുൾക്ക് കൈമാറ്റം ചെയ്യാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ഒരു ടീം പോലും ഇക്കാര്യത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ വിദേശ താരങ്ങൾ ഈ സീസണിൽ നിന്നും പിന്മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രൂ ടൈയെ കൂടാതെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാംപയും കെയ്ൻ റിച്ചാർഡ്സണും സീസണിൽ പിന്മാറി നാട്ടിലേക്ക് തിരിച്ചിരുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഈ സീസണിൽ നിന്നും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും പിന്മാറിയിരുന്നു. കോവിഡ് രൂക്ഷമായതിനാൽ കുടുംബത്തിന് തന്റെ പിന്തുണ ആവശ്യമാണെന്ന കാരണത്താലാണ് അശ്വിൻ അനിശ്ചിതകാലത്തേക്ക് ഈ സീസണിൽ നിന്നും പിന്മാറിയത്. കാര്യങ്ങൾ മെച്ചപ്പെട്ടാൽ തിരിച്ചെത്തുമെന്നും അശ്വിൻ വ്യക്തമാക്കിയിരുന്നു.