രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളു.
15 പന്തിൽ 34 റൺസ് നേടിയ ദേവ്ദത് പടിക്കൽ മാത്രമാണ് ബാംഗ്ലൂരിന് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 7 പന്തിൽ 8 റൺ നേടി പുറത്തായപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 22 റൺസും എ ബി ഡിവില്ലിയേഴ്സ് 9 പന്തിൽ 4 റണ്ണും നേടി പുറത്തായി.
നാലോവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബാംഗ്ലൂരിനെ തകർത്തത്. ഇമ്രാൻ താഹിർ നാലോവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റും, സാം കറാൻ, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 28 പന്തിൽ 4 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 62 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. ഫാഫ് ഡുപ്ലെസിസ് 41 പന്തിൽ 50 റൺസും ഋതുരാജ് ഗയ്ഗ്വാദ് 33 റൺസും സുരേഷ് റെയ്‌ന 18 പന്തിൽ 24 റൺസും നേടി. ഹർഷാൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 5 സിക്സും ഒരു ഫോറും ഉൾപ്പെടെ 37 റൺസാണ് ജഡേജ നേടിയത്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവർ കൂടിയാണിത്.
വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാം സ്ഥാനത്തെത്തി. ഏപ്രിൽ 28 ന് ഡൽഹിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. ഏപ്രിൽ 27 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആർ സി ബിയുടെ അടുത്ത മത്സരം.