പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും നിർദ്ദേശിച്ചു.
ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാനാണ് ഡേവിഡ് മലാൻ. എന്നിരുന്നാലും സീസണിലെ 5 മത്സരങ്ങളിലും മലാന് അവസരം നൽകാൻ പഞ്ചാബ് തയ്യാറായിട്ടില്ല. മറുഭാഗത്ത് ആദ്യ നാല് മത്സരങ്ങളിൽ നിന്നും 19.00 ശരാശരിയിൽ 76 റൺസ് നേടാൻ മാത്രമാണ് ക്രിസ് ഗെയ്ലിന് സാധിച്ചത്. ഇതിനുപുറകെ മൂന്നാമനായി ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ കൂടിയായ ഡേവിഡ് മലാന് അവസരം നൽകണമെന്ന് ചില മുൻതാരങ്ങളും ആരാധകരും ആവശ്യപ്പെട്ടിരുന്നു.
” ഒരിക്കലും ഡേവിഡ് മലാനെ ടി20 ക്രിക്കറ്റിൽ ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ല. അവൻ ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാനായിരിക്കാം, എന്നാൽ നിങ്ങൾ സാഹചര്യങ്ങൾ കൂടെ നോക്കേണ്ടതുണ്ട്. മൂന്നാമനായാണ് ഇറക്കുന്നതെങ്കിൽ ചേപ്പോക്കിൽ ക്രിസ് ഗെയ്ൽ ബുദ്ധിമുട്ടും, എന്നാൽ പ്ലേയിങ് ഇലവനിൽ ഉണ്ടെങ്കിൽ അവൻ ഓപ്പൺ ചെയ്യേണ്ടതുണ്ട്. ” ഗൗതം ഗംഭീർ പറഞ്ഞു.
” മുംബൈയിലും ക്രിസ് ഗെയ്ൽ ഓപ്പണറായി ഇറങ്ങണമായിരുന്നു, കാരണം ആ 60 പന്തുകൾ അവൻ നേരിട്ടാൽ സെഞ്ചുറി നേടുമെന്ന് ഉറപ്പാണ്. ചെപ്പോക്കിലാകട്ടെ ആദ്യ 6 ഓവറുകൾ പരമാവധി പ്രയോജനപെടുത്തേണ്ടതുണ്ട്. അതിൽ ഗെയ്ലിനേക്കാൾ മികച്ചതായി ആരാണുള്ളത് ? . ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡേവിഡ് മലാന് സാധിച്ചിരുന്നില്ല. ആദ്യ നാല് മത്സരങ്ങളിൽ നിന്നും 80 റൺസ് നേടിയ മലാൻ അവസാന മത്സരത്തിൽ മാത്രമാണ് തിളങ്ങിയത്. 68 റൺസാണ് അവസാന മത്സരത്തിൽ മലാൻ നേടിയത്.