ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ആരാകണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ റിഷാബ് പന്തിന്റെ പേരാണ് വി വി എസ് ലക്ഷ്മൺ നിർദ്ദേശിച്ചത്. ലോകകപ്പിൽ വിക്കറ്റ് കീപ്പറായി പന്തിനെ തിരഞ്ഞെടുക്കാനുള്ള കാരണവും ലക്ഷ്മൺ വെളിപ്പെടുത്തി.
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ, പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ അടക്കമുള്ള ഓപ്ഷനുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും താൻ തീർച്ചയായും തിരഞ്ഞെടുക്കുന്നത് റിഷാബ് പന്തിനെയായിരിക്കുമെന്നും വി വി എസ് ലക്ഷ്മൺ പറഞ്ഞു.
” ഇന്ത്യയ്ക്ക് ഒരുപാട് ഓപ്ഷനകളുണ്ട്. ക്യാപ്റ്റനായി എക്‌സ്പീരിയൻസ് ഇല്ലാഞ്ഞിട്ടുപോലും രാജസ്ഥാൻ റോയൽസിനെ നായിക്കവേ മികച്ച രീതിയിലാണ് സഞ്ജു ബാറ്റ് ചെയ്‍തത്. അവനൊപ്പം ഇഷാൻ കിഷനുമുണ്ട്. ഇന്ത്യയ്ക്ക് വേണ്ട ലഭിച്ച അവസരങ്ങളിലെല്ലാം കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായി ടോപ്പ് ഓർഡറിലും മിഡിൽ ഓർഡറിലും മികച്ച പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.
” എന്നാൽ വിക്കറ്റ് കീപ്പറായി റിഷാബ് പന്തിനെയാണ് ഞാൻ നിർദ്ദേശിക്കുക. തീർച്ചയായും ഞാൻ അവനെ തന്നെ പിന്തുണയ്ക്കും. വളരെയേറെ വിക്കറ്റ് കീപ്പിങിൽ മെച്ചപ്പെട്ട് മറ്റുള്ളവരെ പ്രീതിപെടുത്തിയതുകൊണ്ട് മത്രമല്ല, ഒരു ഇടംകയ്യൻ ബാറ്റ്‌സ്മാനെന്ന നിലയിൽ മധ്യഓവറുകളിൽ ഏതൊരു സാഹചര്യത്തിലും എതിർടീമിൽ നിന്നും മത്സരം പിടിച്ചെടുക്കാൻ അവന് സാധിക്കും. ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.
കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനമാണ് റിഷാബ് പന്ത് കാഴ്ച്ചവെച്ചത്. പര്യടനത്തിലെ പ്രകടനത്തിന്റെ മികവിൽ ജനുവരി മാസത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്‌കാരവും റിഷാബ് പന്ത് നേടിയിരുന്നു. ടെസ്റ്റ് ഫോർമാറ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഏകദിന ടീമിലും ടി20 ടീമിലും റിഷാബ് പന്ത് തിരിച്ചെത്തിയിരുന്നു.